Skip to main content

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 4)

(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...

"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച, വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."

നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

4)ഗൈഡിനൊപ്പം

ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കൂട്ടുകാർ പാർക്കിങ് ഏരിയയിൽ ആയി ചിതറിത്തെറിച്ചു. എന്നാൽ ടീച്ചർമാരുടെ കൺവെട്ടത്ത് നിന്ന് മാറി പോയതുമില്ല. 

ടീച്ചർമാർ ഞങ്ങളെയും കൂട്ടി ടിക്കറ്റ്കൗണ്ടറിൽ ചെന്നു. ടിക്കറ്റ് കൗണ്ടർ നല്ല വീതിയും നീളവുമുള്ള ഒരു വമ്പൻ മുറിയാണ്. ടിക്കറ്റുകൾ വാങ്ങിക്കുന്ന തിരക്കിൽ ടീച്ചർമാർ മുഴുകിയപ്പോൾ ഞാൻ ടിക്കറ്റ് കൗണ്ടർ ചെറുതായി കാണാൻ വേണ്ടി അതിന് നാലു മൂലയും ചുറ്റി നടന്നു. 

കയറി വരുമ്പോൾ തന്നെ സന്ദർശകർക്ക് ഇരിക്കാനും ടിക്കറ്റ് കൗണ്ടറിന് ഇടതു വശത്തായി ഒരു കൂട്ടം കസേരകളും നിരത്തിയിട്ടിരിക്കുന്നു. കസേരകൾക്കഭിമുഖമായി ഏകദേശം 6 അടിയേക്കാൾ ഇത്തിരി അകലത്തിലായി ഒരു റിസപ്ഷൻ പോലൊരു സംവിധാനം.  അവിടെനിന്നാണ് നാം ടിക്കറ്റ് കൈവശപ്പെടുത്തേണ്ടത്. റിസപ്ഷന്റെ നീളൻ കോൺക്രീറ്റ് ടേബിളിനു മുകളിലായി, വളരെ കനം കുറഞ്ഞ ലഘുലേഖയുണ്ടാകും. സന്ദർശകർക്ക് ആ പാർക്കിനെ കുറിച്ചും ആ പാർക്കിലെ ഓരോ മുക്കും മൂലയും കുറിച്ച് ചെറിയൊരു രൂപരേഖ കിട്ടാൻ ഈ ലഘുലേഖ കൈയിൽ കരുതാം. 

റിസപ്ഷനോട് ചേർന്നുകൊണ്ടുള്ള മതിലിലായി, ആ പാർക്കിൽ സജ്ജീകരിച്ച ആക്റ്റിവിറ്റികളുടെ ലിസ്റ്റ് തൂക്കിയിട്ടിട്ടുണ്ടായിരുന്നു.

ഗോകാർട്ട്, സൈക്കിളിങ്, പെഡൽ ബോട്ടിങ്ങ്‌, കുട്ടവഞ്ചി തുഴയൽ, ട്രംപോളിൻ, ആർച്ചറി, ഷൂട്ടിംഗ്, മീൻപിടുത്തം, മീനുകൾക്ക് തീറ്റകൊടുക്കൽ അങ്ങനെ അങ്ങനെ തുടരുന്നു ആ ലിസ്റ്റ്. ചിലരൊക്കെ ആ ലിസ്റ്റ് നോക്കി തന്റെ ഇഷ്ടപ്പെട്ട ആക്ടിവിറ്റികൾ ഒക്കെ നോക്കി വയ്ക്കുന്നുണ്ട്. 

ടിക്കറ്റ് എടുത്തു കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. പാർക്കിന്റെ കോമ്പൗണ്ടിലേക്ക് ഒരു വമ്പൻ കവാടവും പാർക്കിലേക്ക് കടക്കാൻ രണ്ടാമത് ഒരു ചെറു കവാടവും ഉണ്ട്. ഞങ്ങൾ കൂട്ടംചേർന്ന് പാർക്കിലേക്ക് കടത്തിവിടുന്ന ചെറുകവാടത്തിന്റെ മുൻപിലെത്തി.

അവിടെ കണ്ട ഒരു ബോർഡിൽ ഓരോ ദിവസത്തെയും എൻട്രൻസ് ഫീസ്  എഴുതി വച്ചിട്ടുണ്ടായിരുന്നു. ഈ ബോർഡ് കണ്ടപ്പോഴാണ് എനിക്കൊരു കാര്യം പിടികിട്ടിയത്. "ടീച്ചർമാർ എന്തുകൊണ്ടാണ് യാത്രയ്ക്ക് ഒരു പ്രവൃത്തി ദിനം തന്നെ തിരഞ്ഞെടുത്തത്?" ചോദ്യത്തിനുള്ള ഉത്തരം ബോർഡ് എനിക്ക് തന്നു. മാംഗോ മെഡോസിൽ പ്രവൃത്തിദിവസങ്ങളിൽ എൻട്രൻസ് ഫീസ് കുറവും ഞായറാഴ്ചകളിൽ എൻട്രൻസ് ഫീസ് കൂടുതലുമാണ്. പ്രവൃത്തിദിനങ്ങളിൽ അതിനാൽ ചെലവ് കുറച്ചു കൊണ്ട് തന്നെ പാർക്ക് സന്ദർശിക്കാം.

ഇത്തരത്തിൽ ഞാൻ മറ്റൊരു ബോർഡ് കൂടി പാർക്കിന്റെ കോമ്പൗണ്ടിൽ കണ്ടു. മാംഗോ മെഡോസിന്റെ സംവിധായകൻ പാർക്കിൽ എത്തുന്ന സന്ദർശകർക്ക് നൽകുന്ന മുന്നറിയിപ്പാണ് ഉള്ളടക്കം.  ഇതൊരു വാട്ടർ തീം പാർക്കല്ല, ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്ക് ആണെന്നും വാട്ടർ തീം പാർക്ക് ആയി കരുതി എത്തുന്ന ഓരോ സന്ദർശകരുടെയും പൈസ ഇവിടെ പാഴാക്കരുത് എന്ന കാര്യവുമാണ്  സംവിധായകൻ പങ്കുവയ്ക്കുന്നത്.

ഞങ്ങളോട് പാർക്കിനെ മുൻവശത്തായി കണ്ട കസേരകളിൽ ഇരുന്നു കൊള്ളാൻ ടീച്ചർമാർ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗൈഡ് ഞങ്ങളുടെ അടുത്ത് പ്രത്യക്ഷപ്പെട്ടു. ഗൈഡ് ഒരു യുവതിയായിരുന്നു. അവരുടെ കയ്യിൽ ഒരു ബക്കറ്റ് നിറച്ച് എന്തോ ഒരു വസ്തു ഉണ്ടായിരുന്നു. അവർ ഞങ്ങളെയും നയിച്ചുകൊണ്ട് പാലത്തിൻറെ അടുത്തെത്തി.നല്ല നീളമുള്ള ഒരു പാലമാണ്, അതുകൂടാതെ വീതി കുറഞ്ഞതും ആണ്. ഗൈഡ് തൻറെ ഉദ്ദേശം ഞങ്ങളോട് പറഞ്ഞു.

ഏതൊരു സന്ദർശനവും മീനിന് തീറ്റ കൊടുത്തു കഴിഞ്ഞാണ് തുടങ്ങുക, എന്നൊരു സമ്പ്രദായം അവർ പിന്തുടർന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനായാണ് ഞങ്ങളെയും കൊണ്ട് അവർ ആ പാലത്തിന്റെ  അടുത്തെത്തിയത്.

ഗൈഡ് പാലത്തിലൂടെ നടന്നു, കൂടെ ഞങ്ങളും. "മിനൂട്ടു പാലം" എന്നാണ് പാലത്തിനിട്ട പേര്. ഞങ്ങൾ പതിയെ പാലത്തിൻറെ അങ്ങേത്തലയ്ക്കൽ എത്തി. പാലത്തിൻറെ അങ്ങേത്തല സ്ഥിതി ചെയ്യുന്നത് ഒരു കുളത്തിന്റെ നടുഭാഗത്തുനിന്ന് കുറച്ചു പിറകോട്ട് മാറിയാണ്. അവിടെ നിന്നുകൊണ്ട് ഗൈഡ് ഞങ്ങൾക്ക് മീനൂട്ടു പാലത്തിലെ "മീനൂട്ട്"കാണിച്ചു തന്നു. മീനിന് തീറ്റകൊടുത്തപ്പോൾ മീനുകൾ ഒന്നിന് പിറകെ ഒന്നായി പാഞ്ഞുവന്നു. വന്നതെല്ലാം കരിമീനുകൾ. 

എല്ലാവർക്കും രസം പിടിച്ചു തുടങ്ങി ഓരോരുത്തരും മിനൂട്ട് ഊഴം അനുസരിച്ച് നടത്തി, ആഗ്രഹം നിറവേറ്റി. മീനിനെ ഊട്ടാൻ എനിക്കും  ലഭിച്ചു ഊഴം, ഞാനത് പാഴാക്കിയില്ല. 

അങ്ങനെ ഞങ്ങളെക്കൊണ്ട് ഗൈഡ് പാർക്കിന്റെ നിരത്തിലൂടെ നടക്കാൻ തുടങ്ങി. ഞങ്ങൾക്ക് തണലേകി പലതരം മരങ്ങൾ ഇരുവശവുമായി
നിൽപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.

Comments

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...