Skip to main content

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 2)


(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...

"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."

നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

2)യാത്രയുടെ ആരംഭം

രാവിലെ 7 മണിക്ക് എഴുന്നേറ്റു. സാധാരണദിവസം പോലെ പ്രഭാതകൃത്യങ്ങൾ നടത്തി. ഉള്ളിൽ നിറയെ യാത്രയുടെ.ആവേശമായിരുന്നു. യാത്രയ്ക്കിടയിൽ കാണാൻ ആഗ്രഹിക്കുന്ന കുറേയധികം പ്രകൃതിരമണീയമായ കാഴ്ചകൾ മനസിൽ വരച്ചിട്ടു.

ബസിൽ കയറുമ്പോൾ ചർദ്ദിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
"ഛർദ്ദിയ്ക്കാണെങ്കിൽ ഛർദ്ദിച്ചോട്ടെടാ.... ഛർദ്ദിച്ച് കഴിഞ്ഞാൽ അത് കഴിഞ്ഞില്ലേ...?" എന്ന അച്ഛന്റെ വാക്കുകളുടെ ബലത്തിൽ ഞാനാ ആശങ്കയെ കാര്യമാക്കിയെടുത്തില്ല.

അച്ഛൻ എന്നെ സ്കൂളിൽ കൊണ്ടു പോകുമ്പോൾ കൂടെ അമ്മയും വരും എന്ന് അമ്മ പറഞ്ഞു. എല്ലാ പ്രാവശ്യവും ഞാൻ യാത്രപോകുമ്പോൾ അച്ഛനും അമ്മയുമാണ് എന്നെ യാത്രയ്ക്ക് പറഞ്ഞുവിടാൻ കൂടെ വരിക. ആ പതിവ് എല്ലാ പ്രാവശ്യവും മുറതെറ്റാതെ നടക്കാൻ അമ്മ ആഗ്രഹിച്ചിരുന്നു.

എങ്ങനെയായാലും കൃത്യസമയത്ത് യാത്ര പുറപ്പെടുന്ന സ്ഥലത്ത് എത്തും, എന്ന് കരുതി സാധാരണ പോലെയാണ് എല്ലാ പുറപ്പാടും നടത്തിയത്. പക്ഷേ നിർഭാഗ്യവശാൽ വീട്ടിൽ നിന്നിറങ്ങുമ്പോൾ സമയം ഒൻപതു കഴിഞ്ഞിരുന്നു. കുട്ടികൾ എത്തിത്തുടങ്ങിയിട്ടുണ്ടാവുള്ളൂ എന്ന് പറഞ്ഞ് അച്ഛൻ എന്നെ സമാധാനപ്പെടുത്തി.

അങ്ങനെ എറണാകുളം ഗേൾസ് ഹൈസ്കൂളിൽ എത്തി. അച്ഛൻ പറഞ്ഞതുപോലെ കുട്ടികൾ എത്തി തുടങ്ങുന്നതേയുള്ളൂ. കുറച്ച് കൂട്ടുകാർ നേരത്തെ അവിടെ എത്തിയിട്ടുണ്ട്. ഞാൻ സമാധാനത്തോടെ ബാഗും തൂക്കി ആ കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു.

പലരും ഓരോ കൂട്ടമായി ചേർന്ന് സംസാരിക്കുകയാണ്. അവരിൽ നിന്നെല്ലാം മാറി ഒരു ചങ്ങാതി മാത്രം ഒറ്റയ്ക്ക് നിൽപ്പുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്ത് ചെന്ന് കൂട്ടായി നിന്നു. ഞങ്ങൾ ഇരുവരും സംസാരം തുടങ്ങി. ഒരു കൂട്ടം ക്ലാസുമുറികൾ ഒരുമിച്ച് പണിത ഒരു സ്കൂൾ കെട്ടിടത്തിന് വരാന്തയിലാണ് ഞങ്ങൾ നിൽക്കുന്നത്. സംസാരത്തിൽ മുഴുകിയിരിക്കുമ്പോൾ മറ്റൊരു സുഹൃത്ത് ഞങ്ങളുടെ കൂട്ടത്തിനെ ലക്ഷ്യമാക്കി അടുക്കുന്നത് കണ്ടു. അവൻ എപ്പോഴും കൊണ്ടുനടക്കുന്ന ഒരു ഷോൾഡർ ബാഗ് ഇന്നും അവൻ കൈയിൽ കരുതാൻ മറന്നിട്ടില്ല. കൂടാതെ അവന്റെ കൈയിൽ ഒരു പായ്ക്കറ്റ് ചക്കയുടെയോ ഉരുളക്കിഴങ്ങിന്റെയോ ചിപ്സ് ഉണ്ടായിരുന്നു.

ഞാൻ വരുന്നതിനു മുൻപേ ഞങ്ങൾ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത ബസ് എത്തിയിരുന്നു. ഒരു വെള്ളനിറത്തിലുള്ള നല്ല വലിപ്പവും നീളവുമുള്ള ഒരു ടൂറിസ്റ്റ് ബസ്.എന്റെ ഓർമ്മ ശരിയാണെങ്കിൽ "പ്രിൻസ്" എന്ന് വലിയ അക്ഷരത്തിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സിനു മുകളിൽ ഒട്ടിച്ചിരുന്നു. ബസിന് നൽകിയ പേര് ഉചിതം തന്നെ. തലയെടുപ്പുള്ള ആന യെ പോലെ തലയുയർത്തി നിൽക്കുന്ന രാജകുമാരനെ പോലെ ആണ് അതിന്റെ നിർത്തം.

ബസ് പുറപ്പെടാൻ തയ്യാറായി നിന്നു. ഞങ്ങൾ ബസ്സിൽ വരിവരിയായി കയറി. ഇനിയും കുറച്ചു പേരെത്താനുണ്ട്. അവർ പലപല ബസ് സ്റ്റോപ്പുകളിൽ നിന്ന് ഞങ്ങളുടെ യാത്രാബസിൽ കയറും എന്നാണ് അറിയിച്ചത്. അവരെ അവിടെനിന്ന് കൂടെകൂട്ടുക എന്ന ദൗത്യം കൂടി ബസിന് ചെയ്തുതീർക്കാനുണ്ട്.
അതുവരെ അച്ഛനും അമ്മയും സ്കൂളിന്റെ പരിസരത്ത് ഉണ്ടായിരുന്നു. പെട്ടെന്ന് അച്ഛൻ തന്നെ സ്കൂട്ടറിൽ കയറി സ്കൂൾ ഗേറ്റിന് പുറത്തേക്കുപോയി. ഒരു പ്ലാസ്റ്റിക് കവർ സംഘടിപ്പിച്ച് അച്ഛൻ തിരികെയെത്തി. ആ കവർ എനിക്ക് തന്നു. ഇനിയെങ്ങാനും ഛർദ്ദിക്കുകയാണെങ്കിൽ കവറിലാക്കി കെട്ടി കളയാമല്ലോ.

ബസ് പുറപ്പെട്ടു. റോഡിന്റെ കൃത്യം നടുവിൽ മെട്രോ പാളങ്ങൾ പൂർത്തീകരിക്കുന്ന തിരക്കാണ്. മെട്രൊ തൂണുകൾ പകുതിയായി മുറിച്ചു കീറിയ റോഡിന്റെ ഒരു വശത്തിലൂടെ ഞങ്ങളുടെ ബസ്സ് നീങ്ങി.

മനസ്സിന്റെ ഭിത്തിയിൽ കോറിയിട്ട ഒരുകൂട്ടം ദൃശ്യങ്ങളെ നേരിൽ കാണാൻ കാത്ത് ഞാൻ ബസ്സിന്റെ ജാലകത്തിനടുത്തുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു. ബസ് നിരത്തിലൂടെ ഉഷാറോടെ നീങ്ങിത്തുടങ്ങി.

                          (തുടരും..)

Comments

  1. നന്നായിട്ടുണ്ട് മോനെ🥰🥰🥰
    Keep it up!

    ReplyDelete
  2. അടുത്ത ഭാഗം വായിക്കാൻ ശെരിക്കും തോന്നുന്നു

    ReplyDelete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...