Skip to main content

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം

ആദ്യം ഇതു വായിക്കുക..



(U.S.S സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് പ്രത്യേകമായി പ്രഗൽഭ അധ്യാപകരുടെ ക്ലാസുകൾ എടുത്തു കൊടുക്കുന്ന ഒരു ക്യാമ്പാണ് Gifted children. Gifted children എന്ന ക്യാമ്പിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഈ ക്യാമ്പിന്റെ ഭാഗമായി നടത്തിയിരുന്ന ഒരു വിനോദയാത്രയുടെ യാത്രാവിവരണമാണിത്. ഒരു ലഘു പരമ്പരയായാണ് നിങ്ങൾക്ക് മുൻപിൽ ഞാൻ ഈ യാത്രാവിവരണം പങ്കുവയ്ക്കുന്നത്. പതിവുപോലെ ഞായറാഴ്ചകളിൽ പരമ്പരയുടെ ഓരോ ഭാഗങ്ങൾ നിങ്ങൾക്ക് വായിക്കാവുന്നതാണ്.)

1) യാത്രയുടെ മുന്നൊരുക്കങ്ങൾ

"gifted children 2018 19" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. ഞങ്ങളുടെ ഗിഫ്റ്റഡ് ചിൽഡ്രൻ ബാച്ചിനെ മേൽനോട്ടം വഹിക്കുന്ന ടീച്ചറുടെയാണ് സന്ദേശം.ഒരു വിനോദയാത്രയ്ക്കുള്ള അറിയിപ്പാണ് ലക്ഷ്യം മാംഗോ മെഡോസ്. കോട്ടയത്താണ് ഈ സ്ഥലം എന്നുള്ള അറിവ് അച്ഛനിൽ നിന്ന് എനിക്ക് പകർന്നു കിട്ടി. സമയവും കാലവും ഒക്കെ മെസ്സേജിൽ നല്കിയിട്ടുണ്ടായിരുന്നു. (യാത്ര പോയ തീയതി എനിക്ക് ഓർമ്മയില്ല. പക്ഷേ അന്ന് ഒരു പ്രവൃത്തി ദിവസമായിരുന്നു.)

അച്ഛൻ എനിക്ക് മാംഗോ മെഡോസിന്റെ കുറച്ച് ചിത്രങ്ങൾ നെറ്റിൽ നിന്നെടുത്ത് കാണിച്ചു തന്നു. യാത്രയ്ക്ക് പങ്കെടുക്കാൻ അച്ഛൻ സമ്മതിച്ചു. ഞാൻ ആ ദിവസത്തിനായി കാത്തുനിന്നു.

സമയം കാണിക്കുന്ന ക്ലോക്കിലെ സെക്കന്റ് സൂചി ഉഷാറോടെ പതിന്മടങ്ങ്‌ വേഗത്തിൽ ചലിച്ചാൽ മതിയെന്നായി എനിക്ക്. പക്ഷേ എന്റെ മനസ്സ് വായിച്ചിട്ടെന്നാകണം സാധാരണഗതിയേക്കാൾ വേഗത കുറച്ചാണ് കക്ഷി ചലിക്കുന്നതെന്ന് എനിക്ക് തോന്നി. അങ്ങോട്ടുമിങ്ങോട്ടും നടന്ന്, പിന്നെ വല്ലതും വായിച്ച്, ചിത്രം വരച്ച് അങ്ങനെ എനിക്കറിയാവുന്ന എല്ലാ അടവുകളും പയറ്റിയിട്ടും സമയം നീങ്ങാത്ത പോലെ എനിക്കനുഭവപ്പെട്ടു.

ചെറുപ്പത്തിലും ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ എനിക്ക് വീട്ടിലെ ക്ലോക്കിനോട് വളരെയധികം വെറുപ്പ്‌ തോന്നിയിരുന്നു. "നിനക്കെന്താടാ എന്നോടിത്ര അസൂയ" എന്ന് ചോദിക്കണമായിരുന്നു. സൂചിയെന്ന വമ്പന്റെ മന്ദം മന്ദമുള്ള നടത്തം കണ്ടാൽ, എന്റെ ആഗ്രഹം നടത്താൻ അവനൊരാഗ്രഹവുമില്ലെന്ന് തോന്നും.

ഇന്നതാലോചിക്കുമ്പോൾ ചിരിയാണ് വരിക.

അങ്ങനെ വളരെ സവകാശമെടുത്ത് ദിവസങ്ങൾ നീങ്ങിത്തുടങ്ങി. വിനോദയാത്രയ്ക്ക് നിശ്ചയിച്ച ദിവസം ഒരു പ്രവൃത്തിദിവസമായിരുന്നല്ലോ...(ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.)
അതിനാൽ അവധിയനുവദിച്ചു കിട്ടിയാലേ യാത്രയ്ക്കു പങ്കെടുക്കാൻ സാധിക്കൂ. ഞാൻ കൂട്ടുകാരോടൊക്കെ യാത്രയ്ക്കു പങ്കെടുക്കുന്ന കാര്യം പങ്കുവച്ചു. അമ്മ ക്ലാസ് ടീച്ചറോട് അന്നേക്കുള്ള അവധി ചോദിച്ചു. ടീച്ചർ അംഗീകരിച്ചു. ഇനി ആ ദിവസം കൂടി ഇങ്ങെത്തിയാൽ മതി.

നീന്താൻ ആഗ്രഹമുള്ളവർ നീന്തൽ വസ്ത്രമോ,ഒരു വസ്ത്രം അധികമോ കൈയിൽ കരുതണമെന്ന് മെസ്സേജിൽ കണ്ടു.ജീൻസ് പാടില്ല എന്ന് പ്രത്യേകിച്ച് രേഖപ്പെടുത്തിയിരുന്നു. എനിക്ക് നീന്തൽ അറിയാത്തതുകൊണ്ട് നീന്തൽ വസ്ത്രത്തിന്റെ കാര്യത്തിൽ ഒന്നും ഞാൻ ശ്രദ്ധ പുലർത്തിയില്ല.

ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. ഒൻപതു മണിയാകുമ്പോഴേക്കും എറണാകുളം ഗവൺമെൻറ് ഗേൾസ് സ്കൂളിൽ എത്തണം എന്ന് അറിയിച്ചിട്ടുണ്ട്.

അങ്ങനെ ആഗ്രഹിച്ച ദിവസത്തെ തലേദിവസം, ധൃതിയും സന്തോഷവും എല്ലാം കൂടിക്കലർന്ന ഒരു ദിവസം. രാത്രിയാകാൻ ഞാൻ വളരെ വിഷമിച്ച് കാത്തുനിൽക്കേണ്ടിവന്നു. നിശയുടെ തണുപ്പിൽ ലോകത്തിലെ ഒരു കോണിലുള്ള, എന്റെ കോൺക്രീറ്റ് (വാടക)വീട്ടിലെ ചൂടിൽ ഞാൻ ഉറങ്ങി. നിശ തന്റെ കറുത്ത കമ്പളം കൊണ്ട് ലോകത്തെയാകെ പുതപ്പിച്ചു കിടത്തി.

Comments

  1. യാത്ര വിവരണം ഗംഭീര മാവുന്നുണ്ട്.all the best.Ajitha

    ReplyDelete
  2. സുഖമുള്ള വായനാനുഭവം
    എഴുത്ത് മികവുറ്റതാകുന്നു

    ReplyDelete
  3. Kollaam nalla rasam und vaayikaan..
    All the best

    ReplyDelete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...