Skip to main content

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി.

മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം.

അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു.

പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു.

മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു. 
എങ്ങും നിശബ്ദത!

തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങിയ ദിശയിലേക്ക് തലതിരിച്ചു. തെരുവുനായ നിർത്തുന്നില്ല, ഇടവിട്ടിടവിട്ട് അത് മുരണ്ടു. ആ മുരളലുകൾ അന്തരീക്ഷത്തിൽ ഭീകരത സൃഷ്ടിച്ചു. അവൻ വിയർത്തു.

അവൻ വീണ്ടും അഭയം തേടികൊണ്ട ആ ദുർബലമായ വെളിച്ചത്തിലേക്ക് മിഴിയയച്ചു.
ആ മുറിയിൽ ഒരു ഭ്രാന്തിയുടെ മുഖം!

അവനാകെ വിറച്ചു.അവളുടെ മുഖത്തിന് ഇരുട്ടിന്റെ നിറമാണ്. അഴിച്ചിട്ട മുടിയിഴകളിലൂടെ അവൾ തന്നെ നോക്കുന്നുണ്ടെന്ന് അവനു തോന്നി. അവൻ കമ്പളം കൊണ്ട് മുഖം മറയ്ക്കാൻ ശ്രമിച്ചു. പക്ഷെ അവൻ എപ്പോഴേ ഒരു മരപ്പാവപോലെയായി മാറിയിരുന്നു, വിറയ്ക്കാനും, വിയർക്കാനും മാത്രം കഴിയുന്ന, സ്വയം നിയന്ത്രിക്കാനാവാത്ത ഒരു ചേതനയറ്റ മറപ്പാവയെ പോലെ.

ഭ്രാന്തി പതിയെ അവന്റെയടുത്തേക്ക്‌ നടന്നടുത്തു. അരണ്ട വെളിച്ചത്തിൽ, അവൾ നടന്നടുക്കുന്നത് അവൻ ഭയപ്പാടോടെ വീക്ഷിച്ചു. ഭ്രാന്തി അടുത്തെത്തിയെന്നവന് തോന്നി. അവൾ ഒരു ഭീകരത്വമുളവാക്കുന്ന ഒരു അട്ടഹാസം മുഴക്കി.

പെട്ടന്നവൾ അവന്റെ കഴുത്തിലേക്ക്...!

അവൻ എവിടെ നിന്നോ കിട്ടിയ ശക്തിയിൽ ഉച്ചത്തിൽ ശബ്ദം വച്ചു.
                    ×××××
മുറിയിലെ ട്യൂബ് പ്രകാശിച്ചു.

"എന്താ.... എന്തുപറ്റിയെടാ..?"
-ഉറക്കച്ചടവുള്ള കണ്ണുകളോടെ ജേഷ്ഠൻ കാര്യമന്വേഷിച്ചു.

അമ്മയും അച്ഛനും തന്റെ കിടപ്പുമുറിയിലെ കുറ്റിയിട്ട വാതിൽ തുറന്ന് ഉറക്കച്ചടവോടെ അവനെ സമീപിച്ചു.

ഉറക്കമിളച്ച, ഭയം നിഴലിക്കുന്ന കണ്ണുകളോടെ അവൻ അരണ്ട വെളിച്ചമുള്ള ആ മുറിയിലേക്ക് വിരൽ ചൂണ്ടി-
"അവിടെ..... അവിടെ..."
-അവൻ കിതച്ചു.

അവർ ആ മുറിയിലേക്ക് നോക്കി.

"അവിടെയെന്താ മോനെ?"

Comments

Post a Comment

Popular posts from this blog

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...