Skip to main content

നീലഗിരി ഡയറീസ് - ( ഭാഗം രണ്ട് )




 2

പ്രതീക്ഷിയ്ക്കാതെ ഒരു ടൂറിസ്റ്റ് ബസ് വഴിയരികിൽ കണ്ടിട്ടാകണം, കോളനിവാസികളുടെ ശ്രദ്ധ അതിൽ പതിഞ്ഞു. അവരുടെ ചിലരുടെ സഹായത്തോടെ ഞങ്ങൾക്ക് അവിടെ നിന്ന് പുറത്ത് കടക്കാൻ സാധിച്ചു. 


വാഹനം തന്റെ പ്രയാണം തുടർന്നു. പ്രതീക്ഷിയ്ക്കാതെയുള്ള ഒരു വഴി തെറ്റലായിരിയ്ക്കാം ഞങ്ങളുടെ ആ ദിവസത്തെ  പദ്ധതികളെയെല്ലാം തന്നെ താറുമാറാക്കിയത്. 


ചുരം കയറുന്നതിന് മുൻപായി ചായകുടിയ്ക്കാനായി ബസ് ഹൈവേയിൽ നിന്നും മാറ്റിയൊതുക്കി നിർത്തി. ഇനി ഊട്ടിയെത്തുമ്പോൾ നേരം ഇരുട്ടാൻ സാധ്യതയുണ്ട്.


കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്രയാരംഭിച്ചു.


ഊട്ടിയിലേക്ക് പോകുന്ന വഴി നേരം ഇരുട്ടിത്തുടങ്ങി. ചുരം കയറുമ്പോൾ മനംപുരട്ടുന്ന എന്റെ അവസ്ഥ നേരത്തെ മനസിലാക്കിയിട്ടാകണം, മാഷ് എന്റെ സീറ്റ് പിറകിൽ നിന്നും മുന്നിലേക്ക് മാറ്റി. ഡ്രൈവറിന്റെ തൊട്ടുപിറകിലുള്ള സീറ്റിൽ മാഷിനോടൊപ്പം ഞാൻ ഇരുന്നു. ഊട്ടിയിലേക്കും നീലഗിരി താഴ്‌വരയിലെ മറ്റു പ്രാദേശിക സ്ഥലങ്ങളിലേക്കുമായി ധാരാളം ബസുകൾ പോയിക്കൊണ്ടിരുന്നു. 


ചുരം കയറി തുടങ്ങുമ്പോൾ സൂര്യരശ്മികൾ ഇലപ്പടർപ്പുകൾക്കിടയിലൂടെ തെന്നി നീങ്ങുന്നുണ്ടായിരുന്നു. ഒളിമിന്നായങ്ങൾ പോലെ അവ കണ്ണുകൾക്ക് മുൻപിൽ നൃത്തം വച്ചു. താഴ്‌വാരത്തിന് അന്നേയ്ക്ക് മനോഹരമായ ഒരു സിന്ദൂരസന്ധ്യ കൂടി നൽകി, സൂര്യൻ മലകളാൽ മറയപ്പെട്ട ചക്രവാളത്തിൽ മയങ്ങി. ആ സന്ധ്യയിൽ ഞങ്ങളുടെയിടയിൽ ഗാനവിരുന്നൊരുങ്ങി. ഊട്ടിയിൽ ചെന്നാൽ നടത്തേണ്ടിയിരുന്ന പദ്ധതികളെ കുറിച്ച് ബസിലെ അധ്യാപകസംഘത്തിൽ ചർച്ചയുണ്ടായി. അതിനെക്കുറിച്ച് തീരുമാനമായതോടെ ക്ലാസ്സധ്യാപകന്റെ സാന്നിധ്യത്തിൽ ബസിനകം കൂടുതൽ താളാത്മകമായി.


ഉയരം കൂടുംതോറും തണുപ്പും ബസിനുള്ളിലേക്ക് ഇരച്ചിരച്ച്‌ കയറി. തുറന്നുവച്ച ഓരോ ചില്ലുജാലകങ്ങളും പതിയെ പതിയെ അടഞ്ഞുതുടങ്ങി. രാത്രിയുടെ വശ്യമായ സൗന്ദര്യത്തിന് മുൻപിൽ ഊട്ടി പട്ടണം തിരികളോരോന്നായി തെളിച്ചുവച്ചു. ആ നിമിഷംതൊട്ട് അനന്തമായ നക്ഷത്രക്കൂട്ടത്തിൽ അവയും ചേക്കേറിയെന്ന് നമ്മുടെ കണ്ണുകൾ വിശ്വസിച്ചുതുടങ്ങും.


സമയം ഒൻപത് മണി. “പെപ്പെർ ആൻഡ് സാൾട്” എന്ന ഹോട്ടലിനോട് ചേർന്നുകൊണ്ട് വണ്ടി നിർത്തി. ബസിൽ നിന്നിറങ്ങിയപ്പോൾ മുന്നിൽ കണ്ട കല്ലും, മണ്ണും, ലോകം മുഴുവനും ഒന്ന്  വട്ടം കറങ്ങി. ചുരം കയറിയതിന്റെ  ഫലം ഒന്നാകെ ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലേക്ക് കുറുകി ശരീരത്തിലാകമാനമായി അനുഭവപ്പെട്ടു. തണുപ്പിന്റെ കാഠിന്യം അറിഞ്ഞു തുടങ്ങി. കൈയിലെ നേർത്ത ജാക്കറ്റ് ധരിച്ചുകൊണ്ട് ബാഗെടുക്കാനായി ബസിന്റെ പിറകിലേക്ക് നടന്നു. തണുപ്പിനെ സഹിയ്ക്കാൻ കഴിയാതെ ബാഗിൽ കരുതിയിരുന്ന രണ്ടാമത്തെ ജാക്കറ്റും ശരീരം മറയ്ക്കാൻ ഉപയോഗിച്ചു. എന്നിട്ടും ശരീരം വിറച്ചുതുടങ്ങിയിരുന്നു. മുഖത്തെ പേശികളിൽ നിയന്ത്രണം കിട്ടുന്നില്ല. തണുപ്പിന്റെ മാന്ത്രിക കൈയാൽ അവ നിയന്ത്രിയ്ക്കപ്പെട്ടു. 


കുറച്ച് നേരം തണുപ്പിന് ശമനം കിട്ടാനായി ഞങ്ങൾ തീ കായുന്നിടത്തേക്ക് നടന്നു. നടന്നു എന്ന് പറഞ്ഞാൽ വളരെ നാടകീയമായി തോന്നും. ജീവന് വേണ്ടി ഓടി എന്ന് വേണം പറയാൻ. തീയുടെ ചുറ്റും കൂട്ടുകാർ നൃത്തം വച്ചു. എന്നെയും അവർ ക്ഷണിച്ചു. പക്ഷെ ഞാൻ നൃത്തം കണ്ടു മാത്രം നിന്നു. തണുപ്പ് ശരീരത്തിൽ വീണ്ടും ആഴത്തിൽ പിടിവീഴ്ത്തുമ്പോൾ തീകായാനായി ഞാൻ ചെല്ലും. 


നൃത്തം വച്ച് തളർന്ന കൂട്ടുകാരുമൊത്ത് ഞാൻ ഹോട്ടലിലേക്ക് നടന്നു. രാത്രിയിലെ ഭക്ഷണം തയ്യാറായിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചതിനാലാണ് ഞങ്ങൾ അങ്ങോട്ട് പോകുന്നത്. ഞങ്ങളെ കൂടാതെ പല സഞ്ചാരികളും അവിടെ ഭക്ഷണം കഴിയ്ക്കാനുണ്ടായിരുന്നു. നല്ല ചൂടുള്ള ഭക്ഷണം. എന്നാൽ കുറച്ച് നേരം കഴിയ്ക്കാതിരുന്നാൽ തണുപ്പ് അതിൻ്റെ ആധിപത്യം അതിൽ നേടും. പിന്നെയാ ഭക്ഷണം പാഴായിപോയത് തന്നെ. 


ചൂടുള്ള അത്താഴം ശരീരത്തിന് കുറച്ച് ആശ്വാസം നൽകി. അടുത്തത് ഞങ്ങൾക്ക് ഒരുക്കുന്ന മുറികളിലേക്ക് ചേക്കേറണം എന്നതാണ്. അതിനായി സ്വന്തം ബാഗുകളെടുത്ത് ആ ഹോട്ടലിലെ ഒരു ജോലിക്കാരനെ പിന്തുടർന്നു. ഹോട്ടലിൽ നിന്ന് ഒരു കുത്തനെയുള്ള ഇറക്കത്തിലേക്കാണ് അയാൾ ഞങ്ങളെ കൊണ്ടുപോയത്. ആ ഇറക്കത്തിനിരുവശമായി മുറികളടങ്ങിയ കെട്ടിടങ്ങളാണ്. ഞങ്ങൾക്ക് നൽകേണ്ട മുറികളെ കുറിച്ച് ഒരു ധാരണയുമില്ലാത്ത പോലെയാണ് ഞങ്ങളെ നയിച്ച ആ ജീവനക്കാരന്റെ ഓരോ പ്രവൃത്തിയും കണ്ടാൽ. രണ്ടുമൂന്നു മുറികളിലൂടെ വെറുതെ കയറിയിറങ്ങേണ്ടി വന്നു. അതും തണുപ്പുമായി ഒട്ടും യോജിയ്ക്കാതിരിയ്ക്കുന്ന ഞങ്ങൾക്ക് ഏതെങ്കിലുമൊരു മുറിയിൽ കയറിക്കിയിട്ടിയാൽ മതിയെന്നായിരുന്നു ആ വൈകിയ രാത്രിയിൽ ആകെയുണ്ടായിരുന്ന ചിന്ത. എന്നാൽ ആ ജീവനക്കാരൻ ഞങ്ങളോട് കാണിച്ച ഉത്തരവാദിത്വമില്ലായ്മ ഞങ്ങളിൽ ചിലർക്ക് ഒട്ടും രസിച്ചില്ല. അങ്ങനെ അവസാനം പോകുന്ന ഇറക്കത്തിലെ വലതുവശത്തായി കൂട്ടുകാർക്കും എനിക്കും ഒരു മുറിക്കിട്ടി. മൂന്നു കിടപ്പുമുറികളുള്ള ഒരു മുറി. 


ആ മുറിയിൽ ഒരു കിടപ്പുമുറി പ്രിൻസിപ്പലും കംപ്യൂട്ടർസയൻസ് ബാച്ചിനെ പഠിപ്പിയ്ക്കുന്ന ഒരു സാറും കിടക്കാൻ ഉപയോഗിച്ചു. ഏഴ് പേരുള്ള ഞാനടങ്ങിയ സംഘം മറ്റുള്ള രണ്ടു മുറികളും പങ്കിട്ടു.


മുറിയിൽ ചെരുപ്പിട്ടില്ലെങ്കിൽ കാലുകോച്ചുന്ന അവസ്ഥ. രണ്ടുവട്ടം കാലുകോച്ചിയപ്പോൾ  പിന്നെ ചെരുപ്പൂരാനുള്ള മനസും വന്നില്ല. പതിയെ ഉറങ്ങാൻ കിടന്നു. നേരം വല്ലാതെ വൈകിയിരിയ്ക്കുന്നു. തണുപ്പിന്റെ കാഠിന്യം ഏറിക്കൊണ്ടിരിയ്ക്കുന്നു.


പുതപ്പും ജാക്കറ്റും ആ തണുപ്പുള്ള രാത്രിയിൽ എനിക്ക് തുണയായി. ഉറക്കത്തിന്റെ വരവും കാത്ത് ഞാൻ കിടന്നു. 



* * * *



12 / 1 / 2023  


ഉറക്കമെപ്പോഴാണ് വന്നതെന്ന് ഉറപ്പില്ല. പക്ഷെ വന്നിരുന്നു. 


പ്രഭാതകൃത്യങ്ങൾ വേഗം നടത്തി മുറിയ്ക്ക് പുറത്തെത്തി. തണുപ്പിന് രാത്രിയിലേതിനേക്കാൾ ശക്തി കുറഞ്ഞിട്ടുണ്ട്. മുറിയ്ക്ക് പുറത്തായി ഒരു ചെറിയ ബാൽക്കണിയുണ്ട്. അവിടെ നിന്ന് നോക്കിയാൽ കെട്ടിടത്തിന് പിറകിലുള്ള ഒരു തോട്ടം കാണാം. അവിടെ കാബേജ്, കാരറ്റ് പോലുള്ളവ കൃഷി ചെയ്തിരിയ്ക്കുന്നു. സൂര്യൻ തന്റെ സാന്നിധ്യമറിയിച്ചുക്കൊണ്ട് ആകാശത്തുണ്ട്. തോട്ടത്തിന് ഇടതുവശത്തായി ഒരു കുന്നുണ്ട്. അവിടെ പട്ടണത്തിന്റെ ഒരു ഭാഗം സ്ഥലമെടുത്തിട്ടുണ്ട്.  




പ്രാതൽ എട്ടുമണിയോടെ കഴിച്ച് മുറിയിലെ ഞങ്ങൾ ഏഴുപേർ ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങി. അധ്യാപകന്റെ നിർദ്ദേശം കിട്ടാതെ സഞ്ചാരം തുടരില്ല എന്ന ഉറപ്പിൽ അതും കാത്ത് മുറിയിലിരിയ്ക്കാം എന്ന് കരുതി ഞങ്ങൾ ഇന്നലെ രാത്രിയിറങ്ങിയ ഇറക്കത്തിലേക്ക് വീണ്ടും നടന്നു.

മുറിയ്ക്കടുത്തെത്തിയപ്പോൾ ഒരു കറുത്ത കുതിരയുമായി ഒരു മനുഷ്യനെ ഞങ്ങൾ കണ്ടു. അവിടെ താമസിയ്ക്കാനെത്തുന്ന സഞ്ചാരികൾക്ക് കുതിരസവാരി വാഗ്ദാനം ചെയ്ത് പണം കണ്ടെത്തുകയാണ് അദ്ദേഹം. ഞങ്ങൾക്ക് കുതിരയെ കാഴ്ചവച്ചുകൊണ്ട് അയാളങ്ങനെ നിന്നു. അതിനിടയിൽ രണ്ടുമൂന്നു ഫോട്ടോസ് അയാളറിയാതെ കുതിരയുടെയും അയാളുടെയും എടുത്തു.


കുറച്ചുകഴിഞ്ഞപ്പോൾ അധ്യാപകന്റെ നിർദേശം വന്നു. ഊട്ടിയിൽ നിന്നുള്ള ആദ്യദിവസത്തിന്റെയും ഞങ്ങളുടെ യാത്രയിലെ അവസാനദിവസത്തിന്റെയും യാത്ര അങ്ങനെ ആരംഭിയ്ക്കുകയാണ്. ബിസിനടുത്തേയ്ക്ക് നടക്കുമ്പോൾ അവിടെയുള്ള ഒരു കാർ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. സിൽവർ നിറത്തിൽ കാണപ്പെട്ട അതിന്റെ മുകളിലായി നേർത്ത പാളികളുടെ രൂപത്തിൽ ഈർപ്പം തണുത്തുറഞ്ഞ് കിടക്കുന്നു. (പിന്നീട് നാട്ടിലെത്തിയിട്ടാണ് ട്യൂഷനിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വാക്കുകളിൽ നിന്ന്, ആ കാഴ്ചയുടെ കാരണമറിഞ്ഞത്. ഞങ്ങൾ തങ്ങിയ ആ രാത്രിയിൽ അന്തരീക്ഷതാപനില പൂജ്യം ഡിഗ്രീ സെൽഷ്യസിനോടടുത്തിരുന്നു.)


ഞങ്ങൾ ആദ്യമായി ചെന്നത് ഒരു ടീ ഫാക്ടറിയിലേക്കാണ്. ഒരു മലയുടെ മുകളിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതിന്റെ താഴ്വാരത്തിനഭിമുഖമായി ബസ് നിർത്തി. ഓരോരുത്തരായി ഫാക്ടറിയിലേക്ക് നടന്നു. ഞങ്ങളെക്കൂടാതെ മറ്റു സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുണ്ടായിരുന്നു. ഫാക്ടറി കെട്ടിടത്തിന്റെ കവാടത്തിനു മുൻപിലായി ഞങ്ങൾ മറ്റു അപരിചിതരായ കുട്ടികളോടുമൊത്ത് വരിവരിയായി നിന്നു.


ഇടപ്പള്ളിയിലെ ബ്രെഡ് ഫാക്ടറി കഴിഞ്ഞാൽ അടുത്തതായി എനിക്ക് സന്ദർശിയ്ക്കാൻ അവസരം കിട്ടുന്ന മറ്റൊരു ഫാക്ടറിയാണിത്. എന്നാൽ ആ ഫാക്ടറിയിലേതുപോലെ അതിനുള്ളിലെ പ്രവർത്തനങ്ങളെ വിവരിച്ചുതരാൻ ഞങ്ങളുടെ കൂടെ ഒരാളുണ്ടാകും എന്നാശിച്ചുക്കൊണ്ട് നിന്ന എനിക്ക്, എന്റെ ആശകളെല്ലാം തന്നെ വെറുതെയായെന്ന് മനസിലായി. വേഗം കണ്ടുതീർക്കണമെന്നുള്ളതിനാൽ ക്ലാസ് വച്ച് നേരം വൈകിയ്ക്കുന്നില്ല എന്ന കാര്യം അധ്യാപകൻ, ഫാക്ടറിയുടെ തുറന്നിട്ട കവാടത്തിനുമുൻപിൽ നിന്നുകൊണ്ട് അറിയിപ്പ് നൽകി.

അകത്തെത്തിയ ഞങ്ങളെ വരവേറ്റത് ഇന്ത്യയിലെ ചായയുടെ ചരിത്രവും മറ്റും എഴുതിവച്ച ഒരുകൂട്ടം ഫലകങ്ങളാണ്. എന്നാൽ ആ വിവരങ്ങളെങ്കിലും ശേഖരിയ്ക്കാമെന്നു കരുതി ഫോട്ടോയെടുക്കാൻ നിൽക്കുമ്പോൾ, വരിയിൽ എന്റെ പുറകിൽ നിന്നിരുന്ന വിദ്യാർത്ഥികൾ തിരക്കുകൂട്ടി. അതിനാൽ ആ ശ്രമവും വിഫലമായി. ധൃതിപിടിച്ചുക്കൊണ്ടുള്ള ആ വരിയിലെ നീക്കത്തിനിടയിലും എന്റെ കൂട്ടുകാരനെടുത്തിരുന്ന ആ ഫലകങ്ങളുടെ വീഡിയോ എനിക്ക് ഉപകരിയ്ക്കുമെന്ന് ഞാൻ അപ്പോൾ ആ നിമിഷം കരുതിയില്ല. അവൻ യാത്രകഴിഞ്ഞ് എനിക്ക് ആ വീഡിയോ അയച്ചു തന്നപ്പോൾ, ആ വീഡിയോയിൽ തെളിഞ്ഞ വാക്കുകളെ അടിസ്ഥാനമാക്കി ഞാൻ വിവരങ്ങൾ ശേഖരിയ്ക്കാനുള്ള ചെറിയ ശ്രമം നടത്തി. അതിന്റെ വെളിച്ചത്തിൽ കുറച്ച് വിവരങ്ങൾ ഞാൻ പങ്കുവെയ്ക്കാം.


ആദ്യമായി ചായയുടെ ഉത്ഭവത്തിൽ നിന്നുതന്നെ തുടങ്ങാം. ചായയുണ്ടായത് ചൈനയിൽ നിന്നാണ്. ചായയുടെ ഉൽഭവത്തെ പറ്റി അവിടെ നിലനിന്നിരുന്ന ചെറിയൊരു ഇതിഹാസമുണ്ട്. 

വർഷം, BC 2737. അന്നത്തെ ചീനരാജ്യത്തെ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ചിരുന്ന ഷെൻ നോങ് തന്റെ പരിചാരകനൊത്ത് ഒരു ചെടിയുടെ തണലിലിരിയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് കുടിയ്ക്കാനായി വെള്ളം തിളപ്പിയ്ക്കുന്ന തിരക്കിലായിരുന്നു ആ പരിചാരകൻ. തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് അവരുടെ അടുത്തുണ്ടായിരുന്ന ചെടിയിൽ നിന്നും ഇലകൾ വീണു. ആ ഇലയുടെ സാന്നിധ്യത്തിൽ വെള്ളത്തിനുണ്ടായ രുചിഭേദം ഷെൻ നോങ് രുചിച്ചറിഞ്ഞു. ഇതദ്ദേഹത്തിലാ ചെടിയെ കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുണ്ടാക്കി. ഈ ആഗ്രഹത്തെ തുടർന്നുണ്ടായ നടപടികളിൽ നിന്നായിരിയ്ക്കാം ചായയെന്ന പുതിയൊരു പാനീയം പിറവി കൊണ്ടത്.


ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാണ് ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി ഇന്ത്യയിൽ തേയില കൃഷി ആരംഭിയ്ക്കുന്നത്.

1823 ൽ അസമിലെ ഒരു കർഷകൻ, റോബർട്ട് ബ്രൂസ് എന്ന ബ്രിട്ടീഷുകാരന് കൊടുക്കുന്ന ചെടിയിൽ നിന്നാണ്, അതൊരു തേയിലയുടെ പ്രാദേശിക പകർപ്പാണെന്നും, ഇന്ത്യ, തേയിലകൃഷിയ്ക്ക് വളക്കൂറുള്ള പ്രദേശമായി മാറുമെന്നും  അദ്ദേഹം കണ്ടെത്തിയത്. പിന്നീട് പതിനാലുവർഷക്കാല പ്രയത്നത്തിനൊടുവിൽ തേയിലകൃഷി അസമിലെ മറ്റു പ്രദേശങ്ങളിലേക്കും ഡാർജിലിങ് താഴ്വരകളിലേക്കും  നീലഗിരി താഴ്വരകളിലേക്കും പടർന്നു.


ഇന്ത്യയിലെ തേയിലവ്യവസായത്തിൽ മൂന്നാം സ്ഥാനമാണ് നീലഗിരിയ്ക്കുള്ളത്. 1833 ൽ, ഡോ. ക്രിസ്റ്റീ എന്ന അസിസ്റ്റന്റ് സർജനാണ് നീലഗിരിയുടെ മണ്ണിന് തേയിലവിത്തുകളെ പരിചിതനാക്കുന്നത്. പിന്നീട് അവിടെ നിന്ന് ഉത്പാദിപ്പിയ്ക്കപ്പെട്ട തേയില ലണ്ടനിലെ മിൻസിങ് ലൈനിൽ നടന്ന ലേലത്തിൽ വച്ച് വിറ്റഴിയ്ക്കപ്പെട്ടു. വടക്കേ അമേരിക്കയിലെ ആളുകളെ സംബന്ധിച്ച്, അവർ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ നിറഭേദമുള്ളതും, രുചിയിലും കടുപ്പത്തിലും മുൻപിൽ നിൽക്കുന്നതുമായ ചായ നീലഗിരിയുടേതാണ്.


1835 ൽ കേത്തീ എന്ന തമിഴ്‌നാട് പട്ടണത്തിൽ പരീക്ഷണാർത്ഥത്തിൽ ഒരു തേയില എസ്റ്റേറ്റ് ആരംഭിയ്ക്കുകയാണ്. പിന്നീട് 1859 ൽ വ്യവസായികാവശ്യത്തിനായി ഔദ്യോഗികമായി തിയാഷോലയിലും മറ്റും തേയില എസ്റ്റേറ്റുകൾ പടുത്തുയർത്തുകയുണ്ടായി.


ഇന്ത്യയിലുണ്ടായ തേയില കൃഷിയിലെ മുന്നേറ്റം, ചൈനയുടെ ചായയെന്ന ഉൽപ്പന്നത്തിന്മേലുള്ള കുത്തകയെ തകർക്കാൻ കെൽപ്പുള്ളതായി മാറുകയാണ്. ഇപ്പോൾ ചൈനയുടെ തൊട്ടുപിറകിലായി, ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ചായ ഉൽപ്പാദകരായി ഇന്ത്യ മാറിയിരിയ്ക്കുന്നു.


ചായയുടെ ഇന്ത്യൻ ചരിത്രം വിളിച്ചോതുന്ന ആ ഫലകങ്ങളെ പിന്നിട്ട് തേയിലയിൽ നിന്നും ചായപ്പൊടിയുണ്ടാക്കുന്ന കാഴ്ചയിലേക്ക് നീങ്ങി. രണ്ടു നിലകെട്ടിടത്തിലായാണ് ഈ പ്രവർത്തനം മുഴുവനും ക്രോഡീകരിച്ചിരിയ്ക്കുന്നത്. ഏറ്റവും ഉയർന്ന തട്ടിൽ തേയിലയെ പലതരത്തിലുള്ള വേർതിരിച്ചടുക്കലിനും ശുദ്ധീകരണപ്രവർത്തനങ്ങളിലും വിധേയമാക്കിക്കൊണ്ട് കൊണ്ടുപോകുകയും, തൊട്ട് താഴത്തെ തട്ടിലേക്കുള്ള  ഇരുമ്പുപടികളെ പിന്തുടർന്നാൽ അവിടെ ഈ തേയിലയെ ഉണക്കി പൊടിച്ചെടുക്കുന്ന പ്രവർത്തനത്തെയും അതിനു സഹായിയ്ക്കുന്ന കൂറ്റൻ യന്ത്രസാമഗ്രികളേയും നമുക്ക് കാണാൻ പറ്റും. അതിന് താഴെ തട്ടിലായി തേയില പൊടിച്ചുണ്ടാക്കിയ ചായപ്പൊടിയെ വിൽക്കാനായി പാക്കുചെയ്യുന്നത് കാണാം. ഒരു പരിപൂർണതയ്ക്കു വേണ്ടി ഒരു ചോക്ലേറ്റ് രുചിയുള്ള ചായയും അവസാനമായി സൗജന്യമായി ലഭിയ്ക്കും. അതിനോട് ചേർന്നുകൊണ്ട് ചായപ്പൊടികൾ വിൽക്കുന്ന വിവിധ കൗണ്ടറുകളും പുറത്തേക്കുള്ള വഴിയും.


ഏലയ്ക്ക രുചിയുള്ള ചായപ്പൊടിയുടെ ഒരു പായ്ക്കറ്റും വാങ്ങി കൂട്ടുകാരോടൊപ്പം ഞാൻ പുറത്തിറങ്ങി.


അതിനോട് ചേർന്നുകൊണ്ടുള്ള ചോക്ലേറ്റ് ഫാക്ടറിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. അവിടെ ചോക്ലേറ്റ് ഉണ്ടാക്കുന്ന ചെറിയ യന്ത്രങ്ങളെ ചില്ലുകൂട്ടിലാക്കി പ്രദർശിപ്പിയ്ക്കുന്നു. ഞങ്ങളുടെ കണ്ണുകളെ ശ്രദ്ധിയ്ക്കാതെ ആ യന്ത്രങ്ങൾ സ്വന്തം ജോലിയിൽ മുഴുകുകയാണ്. അതിനോട് ചേർന്നുകൊണ്ട് ആ ചോക്ലേറ്റുകൾ വിൽക്കപ്പെടുന്നയിടവും. ചില്ലുകൂടുകളിൽ കടുത്തതും തെളിഞ്ഞതുമായ ചോക്ലേറ്റ് വർണത്തിലും നാനാരൂപത്തിലുമായി മധുരങ്ങൾ നമ്മെ ആകർഷിയ്ക്കും. ഏതുവാങ്ങുമെന്ന് നിശ്ചയമില്ലാതെ ഒരായിരം കണ്ണുകൾ അവിടെ പതറും. ആ പതറലിൽ ശരിയായ തീരുമാനമെടുക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അവസാനം, നമ്മൾ വാങ്ങാനുദ്ദേശിയ്ക്കുന്ന മധുരത്തിന്റെ അളവും മറ്റും പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ അടുത്തതായി അവിടെ നിൽക്കുന്ന ജീവനക്കാർ ചെയ്യുകയെന്തെന്നാൽ, അവർ നമ്മുടെ കൈയിൽ ആദ്യമായി ഫാക്ടറിയിലേക്ക് കയറുമ്പോൾ തന്നെ കെട്ടിത്തരുന്ന ഒരു പേപ്പർ ബാൻഡിലെ ബാർകോഡ് സ്കാൻ ചെയ്ത്, അതേ പകർപ്പ് നമ്മുടെ പാക്കറ്റിലുമായി ഒട്ടിയ്ക്കും. എന്നിട്ട് താഴത്തെ നിലയിലേക്ക് നയിയ്ക്കുന്ന എസ്കലേറ്റിംഗ് സംവിധാനത്തിൽ ഈ പൊതികൾ വയ്ക്കും. അടുത്തതായി നാം താഴേയ്ക്ക് ചെന്നാൽ അവിടെ നമ്മളെയും കാത്തുകൊണ്ട് ആ പൊതികൾ നിൽക്കുന്നുണ്ടാകും. അവിടെ പൈസ അടച്ചുകൊണ്ട് ആ കാത്തുനിൽക്കുന്ന മധുരമൂറുന്ന സുഹൃത്തുക്കളെ നമുക്ക് കരസ്ഥമാക്കാം, പിന്നീടത് ആവശ്യാനുസരണം നുണച്ചിറക്കാം.


എല്ലാം കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയപ്പോൾ, അതിനോട് ചേർന്നുകൊണ്ട് ഒരു കച്ചവടകേന്ദ്രം ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ബൊട്ടാണിക്കൽ ഗാർഡനോട് ചേർന്നുതന്നെയൊരു ചന്തയുണ്ട്. അവിടെ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളത് വാങ്ങിയ്ക്കാൻ സമയം തരാമെന്ന് പറഞ്ഞ് അധ്യാപകർ ഞങ്ങളെ ബസിലേക്ക് നടത്തി.


അപ്പോൾ ഞങ്ങളുടെ ബസിനോട് ചേർന്നുകൊണ്ട് ഒരു പശു അയവിറക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവൻ താഴ്‌വാരത്തെ നോക്കിക്കൊണ്ട് അയവിറക്കി. അയവിറക്കുന്ന അവനു പിറകിലായി ഊട്ടിയുടെ ഒരു ഭാഗം താഴ്‌വാരത്തിലായി കാണാൻ പറ്റും. അപ്പോൾ തോന്നിയ ഒരു ചിന്തയിൽ ഞാൻ ആ പശു അയവിറക്കുന്ന ചിത്രം പകർത്തി. അതിനു പറ്റിയ ഒരു അടിക്കുറിപ്പ് മനസ്സിൽ രൂപാന്തരപ്പെടുത്തിക്കൊണ്ട് ഞാൻ ബസിലേക്ക് കയറി.

 ഓ വിശന്നിട്ട് കണ്ണു കാണാനും വയ്യല്ലോ..! ഈ വരണ്ട മൊട്ടക്കുന്നിൽ പുല്ലന്വേഷിയ്ക്കാൻ എന്നെ വിട്ട യജമാനാ.
 അയാൾ ഇങ്ങോട്ട് വരട്ടെ.. ഞാൻ വച്ചിട്ടുണ്ട്.


Comments

  1. This comment has been removed by the author.

    ReplyDelete
  2. If you are interested in reading our future posts on this blog, click on the hamburger button near the search button in the upper right corner and click on the "Follow" button available.
    After that, you will always get updates from our blog in the reader list provided in your blogger account.
    If you don't have an account with Blogger, you can open a new one by pasting the link below on the URL bar of your browser and signing in with the exact Gmail account you use to follow our blog.

    https://www.blogger.com/

    ഈ ബ്ലോഗിലെ ഞങ്ങളുടെ ഭാവി പോസ്റ്റുകൾ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, മുകളിൽ വലത് കോണിലുള്ള തിരയൽ ബട്ടണിന് സമീപമുള്ള ഹാംബർഗർ ബട്ടണിൽ ക്ലിക്കുചെയ്‌ത് ലഭ്യമായ "ഫോളോ" ബട്ടണിൽ ക്ലിക്കുചെയ്യുക.
    അതിനുശേഷം, നിങ്ങളുടെ ബ്ലോഗർ അക്കൗണ്ടിൽ നൽകിയിരിക്കുന്ന റീഡർ ലിസ്റ്റിൽ ഞങ്ങളുടെ ബ്ലോഗിൽ നിന്ന് നിങ്ങൾക്ക് എല്ലായ്പ്പോഴും അപ്ഡേറ്റുകൾ ലഭിക്കും.
    നിങ്ങൾക്ക് Blogger-ൽ അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ ബ്രൗസറിന്റെ URL ബാറിൽ ചുവടെയുള്ള ലിങ്ക് ഒട്ടിച്ച് ഞങ്ങളുടെ ബ്ലോഗ് പിന്തുടരാൻ നിങ്ങൾ ഉപയോഗിക്കുന്ന അതേ Gmail അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് നിങ്ങൾക്ക് പുതിയൊരെണ്ണം തുറക്കാനാകും.

    link : https://www.blogger.com/

    ReplyDelete
  3. Please share the post with your friends.
    Please Comment with your opinions.

    ReplyDelete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...