Skip to main content

ഒരു വിധിയെഴുത്ത്

സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഒരു കൊലപാതകകേസിന്റെ നീണ്ട വിചാരണയ്‌ക്കൊടുവിൽ ജഡ്ജി അതിന്റെ വിധി നാളത്തേയ്ക്കായി മാറ്റിവച്ചു. വിചാരണ കണ്ടവരെല്ലാം മനസ്സിലുറപ്പിച്ചു, വിധി വധശിക്ഷ തന്നെ.


വീട്ടിൽ മടങ്ങിയെത്തിയ ജഡ്ജി, പതിയെ ഒന്ന് മയങ്ങി. മയക്കം കഴിഞ്ഞപ്പോൾ മകൾ സ്കൂൾ വിട്ടും, ഭാര്യ ജോലി കഴിഞ്ഞും വീട്ടിലെത്തിയിരുന്നു.അയാൾ ഡൈനിങ്ങ് റൂമിലെ ടിവി ഓൺ ചെയ്തു. തുറന്നു വന്നത് ഒരു വാർത്താമാധ്യമമാണ്. അവരുടെ ഇന്നത്തെ രാത്രികാലചർച്ച, ജഡ്ജി മാറ്റിവച്ച വിധിയെഴുത്തിനെ കുറിച്ചാണ്.


അയാളത് കണ്ടുകൊണ്ടിരിയ്ക്കേ ഭാര്യ വന്ന് അടുത്തിരുന്നു. 

“കൊല ചെയ്തയാൾക്ക് വധശിക്ഷതന്നെ നൽകണേ എന്റെ കൺകണ്ട ജഡ്ജിയേ…”

-ഭാര്യ തമാശരൂപേണ തന്റെ വാദം പ്രകടിപ്പിച്ചു. അയാളൊന്ന്‌ ചിരിച്ചു.

“അയാൾ അത്രമാത്രം ഉപദ്രവിച്ചാണ് അവരെ കൊന്ന് കളഞ്ഞത്. അത്രമാത്രം അയാളെ ദുരിതം അനുഭവിപ്പിച്ചില്ലെങ്കിലും, സ്വന്തം മരണം അയാൾക്കൊരു പാഠമാകട്ടെ.”

ജഡ്ജി കേട്ടിരുന്നു. മറുത്തൊന്നും പറഞ്ഞില്ല. കുറച്ച്കഴിഞ്ഞപ്പോൾ ഭാര്യ എഴുന്നേറ്റുപോയി.


തന്റെ പഠനസമയം കഴിഞ്ഞെത്തിയ മകൾ അച്ഛന്റെയടുത്ത് സ്ഥാനം പിടിച്ചു. വാർത്താചാനലിലെ ചൂടേറിയ ചർച്ച കേട്ട് മകൾ ചോദിച്ചു-

“നാളത്തെ വിധി വധശിക്ഷയാണോ അച്ഛാ…?”


ജഡ്ജി തന്റെ കോടതിമുറിയിലെ ശീലം പുറത്തെടുത്തു.-

“നിനക്കെന്താ തോന്നുന്നത്? അച്ഛൻ കേൾക്കട്ടെ.”


“കണ്ണിനു കണ്ണും, ചെവിയ്ക്കു ചെവിയും, മുടിയ്ക്ക് മുടിയും പരിഹാരമാകുന്ന പോലെ, ഒരു ജീവന് മറ്റൊരു ജീവൻ പരിഹാരമാകുമോ?”

-മകൾ ഒന്ന് ചിരിച്ചു. അയാൾ അവളെത്തന്നെ നോക്കിനിന്നുപോയി.


ഫോൺ റിങ്ങ് ചെയ്തു.

“മോളെ ഇത് നിനക്കാ...” -അമ്മ വിളിച്ചു. അവൾ ഫോണെടുത്ത് മുറ്റത്തേക്കിറങ്ങി. ജഡ്ജി സോഫയിൽ ടിവിയ്ക്കു മുൻപിൽ ഒറ്റയ്ക്കായി.


ഒരു മുറിയിലെ വ്യത്യസ്തദിശയിൽ സ്ഥിതിചെയ്യുന്ന രണ്ട് ജനാലകളിലൂടെ പുറത്തേക്ക് നോക്കുന്ന പോലെ, അവരുടെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് തോന്നി.


പിറ്റേന്നത്തെ വിധിയെഴുത്തിൽ അത് പ്രതിഫലിയ്ക്കുകയും ചെയ്തു.





Comments

  1. നന്നായി എഴുതിയിട്ടുണ്ട്. വധശിക്ഷ ഒന്നിനും ഉള്ള പരിഹാരമല്ല ഒരാൾ കൊലപാതകി ആകുന്നതിൽ സമൂഹത്തിനും പങ്കുണ്ട്. നമ്മൾ അടങ്ങുന്ന സമൂഹവും അതിൽ പങ്കാളികളായി.

    ReplyDelete
  2. പകരം വയ്ക്കാൻ കഴിയാത്ത അനേകം കാര്യങ്ങളുണ്ട് ജീവിതത്തിൽ .നിലവിലുള്ള നമ്മുടെ ശിക്ഷാ രീതികൾ കാലഹരണ പ്പെട്ടതാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഇതിൽ.ഇനിയും ഒത്തിരിയൊത്തിരി എഴുതുക.. ❤️തീർച്ചയായും വായനക്കാരെ കൈ പിടിച്ചു കൊണ്ടു പോകുന്നൊരു ഭാഷ സഹനാഥിനുണ്ട്. ഒരിക്കലും എഴുത്ത് നിർത്തരുത്.. വായനയും

    ReplyDelete
  3. നന്നായിട്ടുണ്ട്...ജിബ്രാന്‍, Dostoyevsky ഒക്കെ ചിന്തിക്കുന്ന പോലെ....keep going ...all the best

    ReplyDelete
    Replies
    1. ജിബ്രാൻ കൃതികളുടെയും(അവയുടെ അർഥ തലങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം മനസിലാക്കി എടുക്കാൻ നല്ല പാടായിരുന്നു. അതുകൊണ്ടു തന്നെ പലതും പാതിവഴിയ്ക്ക് ഉപേക്ഷിക്കലാണ് പതിവ് :) ), സെൻ കഥകളുടെയും മലയാള പരിഭാഷകൾ എന്നെ എല്ലായിപ്പോഴും പ്രചോദിപ്പിച്ചിരുന്നു. അത്തരം ഭാഷാശൈലി ഉപയോഗിയ്ക്കാൻ മാത്രമേ ഞാനിവിടെ ശ്രമിച്ചിട്ടുള്ളു. ചിന്തയിൽ ഞാനിപ്പോഴും താഴെത്തട്ടിലാണ്.

      നിങ്ങളുടെ പ്രോത്സാഹനങ്ങൾക്കും, സ്നേഹവാക്കുകൾക്ക് നന്ദി. എന്റെ ആഖ്യാനരീതിയിലെ പോരായ്മകൾ കൂടി ചൂണ്ടികാണിയ്ക്കുന്നതിലും നിങ്ങളുടെ സാന്നിധ്യം ഞാൻ ആഗ്രഹിയ്ക്കുന്നു.

      വീണ്ടും വീണ്ടും ഒരായിരം നന്ദി.

      Delete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...