Skip to main content

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 7)

 (നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...,

"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."

നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

7) പെഡൽബോട്ടും മടക്കയാത്രയും  


ട്രാംപോളിനോട് ചേർന്ന് തന്നെ ഒരുക്കിയ ആർച്ചറിയിലേക്കായി പിന്നീട് ഞങ്ങളുടെ ശ്രദ്ധ.

ഞങ്ങൾ അമ്പെയ്ത്തിലേക്ക് ശ്രദ്ധ തിരിച്ചു. ആകെ രണ്ടോ മൂന്നോ വില്ലും ശരങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കിട്ടുപയോഗിച്ചാൽ മാത്രമേ എല്ലാവർക്കും ചെയ്യാൻ സാധിക്കൂ. അങ്ങനെ ഓരോ ട്രിപ്പ് വീതം ഞങ്ങൾ അമ്പെയ്ത്ത് ആസ്വദിക്കാൻ തുടങ്ങി.

എൻറെ ഊഴം എത്തി. ഞാൻ ജീവിതത്തിൽ ഇതു വരെയും കൈകൊണ്ട് തൊട്ടുനോക്കിയിട്ട് പോലുമില്ലാത്ത രണ്ടു വസ്തുക്കൾ- വില്ലും ശരങ്ങളും- അന്നാദ്യമായി ഞാൻ സ്പർശിച്ചു.ഒളിംപിക്‌സ് കാലമായാൽ മാത്രം, ഞാൻ കണ്ടിരുന്ന രണ്ടു വസ്തുക്കളായിരുന്നു അവ. ഇപ്പോഴിതാ എൻറെ കരങ്ങളിൽ വില്ലും ശരങ്ങളും കിട്ടിക്കഴിഞ്ഞു.

ഞാൻ വില്ലെടുത്തു കുലച്ചു- എന്ന് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ആ വില്ലൊന്ന് എടുത്ത് പൊക്കി നിർത്താൻ പോലും ഞാൻ തെല്ലു വിഷമിച്ചു. എങ്ങനെയോ അത് പൊക്കി നിർത്തിയതിനുശേഷം, അമ്പെടുത്ത് വില്ലിലൂടെ വലിച്ചു വിട്ടു. അമ്പിതാ വായുവിലൂടെ പാറി, ലക്ഷ്യസ്ഥാനത്തിന്റെ ഏഴയലത്തുപോലുമെത്താതെ നിലംപതിച്ചു.

എന്തായാലും എനിക്ക് യോജിച്ച പണിയല്ല, അമ്പെയ്ത്ത്, എന്ന് ആദ്യമേ മനസ്സിലായി.

അമ്പെയ്ത്തെല്ലാം കഴിഞ്ഞു. കൂട്ടുകാർ പലവഴിക്കും സഞ്ചരിച്ചു. എൻറെ കൂടെ ഇപ്പോൾ രണ്ടു പേരുണ്ട്. ഒരാളുടെ പേര് അനൂജ്. രണ്ടാമന്റെ പേര് എനിക്ക് ഓർമ്മ വരുന്നില്ല.

ഞങ്ങൾ മൂവരും പാർക്കൊന്ന് വെറുതെ ചുറ്റിനടന്നു. ഇരുന്ന് കാറ്റുകൊള്ളാനും വിശ്രമിക്കാനും നിരവധി ഇരിപ്പിടങ്ങൾ പാർക്കിന് നാനാഭാഗത്തുണ്ട്. ഭക്ഷണം കഴിക്കാനാണെങ്കിൽ നിരവധി ഭോജനശാലകളുമുണ്ട്. പിന്നെ ഒരു വിശാലമായ തടാകമാണെന്ന് തോന്നിക്കുന്ന ഒരു ജലാശയം. അവിടെ നിന്ന് മീൻ ചൂണ്ടയിട്ടു പിടിക്കാം. പക്ഷെ, ഫീസില്ലാതെ കയറാൻ സാധിക്കില്ല. റീഫണ്ടിങ് സംവിധാനമുണ്ട് എന്നാണെന്റെ ഊഹം.

ഞങ്ങൾ വൈകുന്നേരം ആകുമ്പോഴേക്കും പാർക്കിൽനിന്ന് വിടവാങ്ങും. അതിനു മുൻപ് ഏതെങ്കിലുമൊരു വിനോദത്തിൽ ഏർപ്പെടണം.

നടത്തത്തിനിടയിൽ അനൂജ് പെഡൽബോട്ടിംഗിനെ കുറിച്ച് പറഞ്ഞുതുടങ്ങി. എന്നാൽ അതാകാം അടുത്തത്, എന്നായി ഞങ്ങൾ. ഞങ്ങൾ മൂവർസംഘം പെഡൽബോട്ടിങ് ഒരുക്കിയ സ്ഥലം അന്വേഷിച്ച് നടപ്പായി.

ഞങ്ങൾ പല വഴിയിലൂടെയും സഞ്ചരിച്ചു. അവിടെയെങ്ങും ഞങ്ങൾ അന്വേഷിച്ച സ്ഥലമില്ല. അവസാനം വിഷമിച്ച്, മടങ്ങാനൊരുങ്ങി. എന്നാൽ ഭാഗ്യം തുണച്ചു. ഞങ്ങൾ മടങ്ങുന്ന വഴിയിൽ "പെഡൽബോട്ടിംഗ്" എന്നെഴുതി തൂക്കിയിട്ടിരിക്കുന്ന ഒരു ബോർഡ് കണ്ടു. ഇവിടെയായിരിക്കും അതിനുള്ള ടിക്കറ്റ് എന്ന് പറഞ്ഞ് അനൂജ് അതിനടുത്തായി കണ്ട ഒരു പുൽമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടത്തിലേക്ക് പാഞ്ഞുചെന്നു. ഞങ്ങൾ പുറത്തു നിന്നു. അതേസമയം, കെട്ടിടത്തിനകത്ത് ചെന്ന അനൂജ് ചമ്മൽ മറയ്ക്കുന്ന ഒരു കള്ളച്ചിരിയുമായി, പോയതിനേക്കാൾ പതിന്മടങ്ങ് വേഗതയിൽ മടങ്ങിയെത്തി. ഞങ്ങൾ കാര്യമന്വേഷിച്ചപ്പോൾ അവനിൽ നിന്ന്, അവൻ കയറിയ സ്ഥലം ഒരു റിസോർട്ട് ആയിരുന്നു എന്ന് മനസ്സിലായി. അവിടെ ഉണ്ടായിരുന്ന സ്ത്രീ അവനെ ഓടിച്ചുവിട്ടു.

അതുമതിയായിരുന്നു ഞങ്ങൾക്ക്. അതും പറഞ്ഞ് അവനെ കളിയാക്കി തുടങ്ങി. ശരിക്കും "പെഡൽ ബോട്ടിംഗ്" എന്ന ബോർഡ് വെച്ചതിന്റെ വലതു വശത്തായിരുന്നു, അതൊരുക്കിയ സ്ഥലം. ചങ്ങാതി കയറിയതാവട്ടെ, ബോർഡിൻറെ ഇടതുവശത്തുള്ള കെട്ടിടത്തിലേക്കും! പാവം.

അങ്ങനെ ഞങ്ങൾ ബോട്ടിൽ കയറി. രണ്ടു പേർ ഇരുന്ന് പെഡൽ ചവിട്ടി കൊടുത്താൽ നീങ്ങുന്ന ഒരു വഞ്ചി. മറുവശത്ത് മറ്റൊരു സഞ്ചാരിക്കും ഇരിക്കാം. തടിമിടുക്കുള്ള അനൂജും കൂടെയുണ്ടായിരുന്ന ചങ്ങാതിയും പെഡൽ ചവിട്ടി. തടി കേടാക്കാതെ ഞാൻ ഇപ്പുറത്തുമിരുന്നു.

കുളത്തിന് അങ്ങേ തലയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. എങ്ങനെ വഞ്ചി തിരിക്കണം എന്ന് അറിയില്ല. തിരിക്കാതെ ഞങ്ങൾക്ക് തിരികെ പോകാനും കഴിയില്ല. ആകെ കുഴഞ്ഞു. പെഡൽ ചവിട്ടിക്കറക്കുന്ന പ്രവർത്തനം നിർത്തിവെച്ച് കുളത്തിന്റെ ജലനിരപ്പിൽ വഞ്ചിയുടെ മുകളിൽ നിന്ന് ഞങ്ങൾ തലപുകച്ചു.

സൂര്യൻ വിശ്രമിക്കാനായി പടിഞ്ഞാറേയ്ക്ക് യാത്ര തുടങ്ങിയിരിക്കുന്നു.

സാധാരണ വഞ്ചി പോലെ പെഡൽ ബോട്ടിന്റെ ദിശ തിരിക്കാൻ സാധിക്കില്ല. ഒരാൾ തുഴയൽ നിർത്തിയുള്ള ദിശ മാറ്റൽ ഈ പെഡൽബോട്ടിൽ ഏശില്ല.

അങ്ങനെ തല ചൂടായതിനു ഫലം ലഭിച്ചു. ഞങ്ങൾക്ക് പരിഹാരമായി. സഞ്ചാരിയുടെ ഭാരം ഒരു വശത്തേക്ക് മാത്രമാക്കിയാൽ ആ വശത്തേക്ക് വഞ്ചി ചായും. വഞ്ചി ചായുന്ന സമയം, പെഡൽ ചവിട്ട് തുടർന്നാൽ, ചാഞ്ഞ വശത്തേക്കായി പിന്നെ വഞ്ചിയുടെ ദിശ. ഞങ്ങളുടെ ദിശമാറ്റൽ പരീക്ഷണം വിജയിച്ചു. അങ്ങനെ മൂന്നുപേരും കര പറ്റി.

                          ********************
അവസാനമായി ഞങ്ങളെല്ലാവരും നീന്തൽ കുളത്തിലേക്ക് പോയി. ആഗ്രഹമുള്ളവരെല്ലാം നീന്തി. നീന്തൽക്കുളത്തിന്റെ അടുത്തായി തന്നെ നീന്തൽ വസ്ത്രം വിലയ്ക്ക് വാങ്ങാനുള്ള കടയുമുണ്ട്. നീന്തൽ വസ്ത്രം എടുക്കാൻ മറന്ന ഒരു സുഹൃത്ത് എന്നെയും കൂട്ടി കടയിലേക്ക് പോയി. പക്ഷേ അവിടെ കച്ചവടക്കാരൻ ഇല്ലാത്തതിനാൽ കക്ഷി വിഷമിച്ചു മടങ്ങി.

നീന്തൽ എല്ലാം കഴിഞ്ഞ് ചുവന്ന കണ്ണുകളുമായി ഞങ്ങളിൽ പലരും ടൂർ ബസ്സിൽ കയറി, കൂടെ ബാക്കിയുള്ളവരും.

മാംഗോ മെഡോസ് എന്ന മായാ ലോകത്തിലെ മടിത്തട്ടിൽ നിന്ന് ഞങ്ങളുമായി ബസ് തന്റെ മടക്കയാത്ര ആരംഭിച്ചു.

       (അവസാനിച്ചു.)

)

Comments

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...