Skip to main content

മാംഗോ മെഡോസ് ഒരു വേറിട്ട ലോകം (ഭാഗം 3)

(നിങ്ങൾ ഈ ഭാഗം വായിക്കുന്നതിന് മുൻപ്...

"നിങ്ങൾ ഈ യാത്രാവിവരണപരമ്പരയുടെ ഈ അധ്യായത്തിനുമുമ്പുള്ള അധ്യായം വായിച്ചിട്ടുവേണം ഈ അധ്യായം വായിക്കാൻ. എന്നാൽ മാത്രമേ നിങ്ങൾക്ക്‌ ഈ പരമ്പയുടെ തുടർച്ച, വായനയിൽ നിന്ന് ലഭിക്കുകയുള്ളൂ.."

നിങ്ങൾ ഈ നിബന്ധന പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

3)കവാടത്തിലേക്ക്


ബസ്സ് യാത്ര തുടങ്ങി നിമിഷങ്ങൾക്കകം കൈയിൽ ചിപ്സ് കരുതിയ സുഹൃത്ത് (കഴിഞ്ഞ അധ്യായത്തിൽ ഈ സുഹൃത്തിനെ പരാമർശിച്ചിരുന്നു) എഴുന്നേറ്റു ബസിൽ തലങ്ങും വിലങ്ങും നടത്തം തുടങ്ങി. കൂടെ കൈയിൽ കരുതിയ ചിപ്‌സ് വായിലിടാനും അവൻ മറന്നില്ല. അവൻ ചിപ്സ് കൂട്ടുകാർക്കും നൽകുന്നുണ്ട്. എനിക്കും രണ്ടെണ്ണം തരാൻ മുതിർന്നു. പക്ഷേ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.


ബസ് തുടരെത്തുടരെ ഓരോ ഇടങ്ങളിൽ നിർത്താൻ തുടങ്ങി. ബസ് നിർത്തുന്ന ഇടങ്ങളിൽ നിന്നെല്ലാം ഞങ്ങളുടെ ബാച്ചിലെ ഓരോ സുഹൃത്തുക്കൾ ബസ്സിൽ കയറി. ബസ് തന്റെ പ്രയാണം തുടരുകയാണ്.

ഞങ്ങളുടെ യാത്രക്ക് മേൽനോട്ടം വഹിക്കാൻ മൂന്ന് അധ്യാപികമാരുണ്ട്. ആട്ടിൻ പറ്റങ്ങളെ ഇടയൻ നിയന്ത്രിക്കുന്ന പോലെ ഞങ്ങളെ ആ മൂന്ന് അധ്യാപികമാർ നിയന്ത്രിക്കുന്നുണ്ട്. പക്ഷേ നിയന്ത്രണം എന്ന് പറയത്തക്ക രീതിയിൽ അവർ അങ്ങനെയൊന്നും നിയന്ത്രണം ഞങ്ങളുടെമേൽ അഴിച്ചു വിട്ടിട്ടില്ല.  ഞങ്ങൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് മാത്രം അവർ ഒന്നു നോക്കും, ഞങ്ങളോട് കുശലം ചോദിക്കും. ഇത്രമാത്രം.

കൂട്ടുകാർ ഓരോരുത്തരും പലപല പ്രവർത്തനങ്ങളിലാണ് അടുത്തിരിക്കുന്ന ചില കൂട്ടർ അന്താക്ഷരി കളിക്കുന്ന തിരക്കിലാണ്. ചിലർ സ്മാർട്ട്ഫോണിൽ വിവിധ കളികളിലാണ്. മറ്റു ചിലർ ലഘുഭക്ഷണങ്ങൾ തിന്നുതീർക്കുന്നുണ്ട്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി അപൂർവ്വം പേരുണ്ട്. "ഞങ്ങൾ ഈ ലോകത്തേ ഇല്ല" എന്ന മട്ടിൽ തന്നിലേക്ക് തന്നെ ഉൾവലിഞ്ഞിരിക്കുന്നവരാണ്.

ഞാൻ പതിയെ ജാലകത്തിലേക്ക് ശ്രദ്ധ തിരിച്ചു. പുറത്ത് നഗരത്തിലെ തിരക്കാണ്. അംബരത്തിലേക്ക് ഉയർന്നുനിൽക്കുന്ന ഫ്ലാറ്റുകളും മാളുകളും. അവയ്ക്കിടയിൽ ചെറിയ കടകൾ. വഴിയോരങ്ങളിലെ പീടികത്തിണ്ണയിൽ നിരന്നിരിക്കുന്ന വഴിയോരക്കച്ചവടക്കാർ. അവർക്കുമുന്നിൽ വിരിച്ചിട്ട വലിയ തൂവാലകളിൽ കച്ചവടസാമഗ്രികൾ. ഒരു കൂട്ടർ കളിപ്പാട്ടങ്ങൾ വിൽക്കുന്നുവെങ്കിൽ മറ്റുചിലർ ചെരുപ്പുകളും വസ്ത്രങ്ങളും വിൽക്കുന്നു. കണ്ണാടികൾ, ഷൂസുകൾ, വിവിധ കൂളിംഗ് ഗ്ലാസുകൾ, വളകൾ, മാലകൾ, പൂമാലകൾ, അങ്ങനെ തുടരുന്നു കച്ചവട സാമഗ്രികളിലെ വൈവിധ്യം. ചില കടകൾ അടഞ്ഞു കിടപ്പുണ്ട്. താഴ്ത്തിയിട്ട ഷട്ടറുകൾക്ക് താഴെ ഇരുന്ന് ധൂമപാനം നടത്തുന്നവർ. ഫുട്പാത്തുകളിൽ തിരക്കുള്ള സമയമാണ്.

ഞാനുദ്ദേശിച്ച കാഴ്ചകളൊന്നും എനിക്ക് കാണാൻ പറ്റിയില്ല. ഗ്രാമീണതയുടെ തലനാമ്പു പോലും എനിക്ക് കാണാൻ സാധിച്ചില്ല. മനസ്സിൽ കോറിയിട്ട കാഴ്ചകൾ വെറുതെയായി. അല്ലെങ്കിലും നഗരപ്രാന്തങ്ങളിൽ ഗ്രാമീണത തേടി അലയുന്ന എന്റെ പ്രവൃത്തി ഒരു മണ്ടത്തരം തന്നെ.

കടന്നുപോകുന്ന വഴികളും സ്ഥലങ്ങളും എനിക്ക് സുപരിചിതമായിരുന്നില്ല. അത് അങ്ങനെ തന്നെയല്ലേ വേണ്ടത്, (അപരിചിതത്വത്തെ സുപരിചിതമാക്കുന്നതല്ലേ ഓരോ സഞ്ചാരിയുടെയും ആവശ്യം.) കീറിപ്പറിഞ്ഞ ഇലക്ഷൻ പോസ്റ്ററുകളിൽ തെളിഞ്ഞ ഭാഗം നോക്കി കടന്നു പോകുന്ന ജില്ലകൾ മനസ്സിലാക്കി. പോസ്റ്ററിലെ സ്ഥാനാർത്ഥിയുടെ മുഖപരിചയം നോക്കിയാണ് ജില്ല മനസിലാക്കിയത്.

അങ്ങനെ കോട്ടയത്ത് എത്തിച്ചേർന്നു. കുറേദൂരം നിരത്തിലൂടെ ഓടിയ ബസ് വലിയൊരു കവാടത്തിലേക്ക് പ്രവേശിച്ചു. വെറുമൊരു പ്രവേശനം ആയിരുന്നില്ലല്ലോ,മായാ ലോകത്തിലേക്കുള്ള പ്രവേശനം ആയിരുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രികൾച്ചറൽ തീം പാർക്കിന്റെ മണ്ണിലേക്ക് ഞങ്ങൾ കാലെടുത്തുവെച്ചു.


                                                                                                        (തുടരും..)
                                               

Comments

  1. Noorjandi
    നന്നായിട്ടുണ്ട്. തുടരാൻ കാത്തിരിക്കുന്നു.
    😊😊😊

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. thank you for watching
      thank you for your supporting.... :)

      Delete
  2. Very good.. waiting for next episode.ajitha.

    ReplyDelete
    Replies
    1. thank you for watching
      thank you for your supporting.... :)

      Delete

Post a Comment

Popular posts from this blog

ഭയം

അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രയവനെ അണയുന്നില്ല. അവൻ ആകെ വിയർക്കുന്നുണ്ടായിരുന്നു.തലവരെ മൂടിയ പുതപ്പ് അവൻ കഴുത്തുവരെ താഴ്‌ത്തി. മനുഷ്യന്റെ ആധുനിക പങ്ക അവന് ശീതക്കാറ്റേകി. ചീവീടുകൾ കരഞ്ഞുക്കൊണ്ടിരുന്നു. അവൻ പുതപ്പ് അരയ്ക്കു താഴെവരെ താഴ്ത്തിയിട്ടു. തൊട്ടപ്പുറത്ത് നിന്ന് ജേഷ്ടന്റെ കൂർക്കംവലി കേൾക്കാം. അന്ധകാരത്തെ അവന് ഭയമാണ്, ചെറുപ്പം തൊട്ടേ. യക്ഷിക്കഥകൾ അവനെ അന്ധകാരത്തിന്റെ പൈശാചിക മുഖം കാട്ടി ഭയപ്പെടുത്തി. എല്ലാവരും രാത്രിയുടെ യാമങ്ങൾ ആസ്വദിച്ചപ്പോൾ അവൻ മാത്രം അവയെ ഭയന്നു. പുറത്ത് നിന്ന് തെരുവുനായ ഓരിയിട്ടു. പേടിയോടെ, അവൻ താഴ്ത്തിയിട്ടിരുന്ന പുതപ്പ് തിരികെ കണ്ഠം വരെ വലിച്ചിട്ടു. മുത്തശ്ശി കിടക്കുന്ന മുറിയിൽ മാത്രം ബൾബിന്റെ വെട്ടമുണ്ട്. വെറും കൊച്ചുവെട്ടം. അവൻ ആ മുറിയിലേക്ക് മാത്രം നോക്കിയിരുന്നു. ചുറ്റും ഇരുട്ടാണ്. ആ മുറിവിട്ട് ചുറ്റുപാടും നോക്കാൻ അവൻ ഭയന്നു. അനന്തമാണെന്ന് തോന്നിപ്പിക്കുന്ന ജേഷ്ഠന്റെ കൂർക്കംവലി ആ നിമിഷത്തിൽ അന്ത്യം കണ്ടു. അവന്റെ മനസിന് അതുവരെ അഭയമേകിയ ചീവീടുകളുടെ ശബ്ദവും നിലച്ചു.  എങ്ങും നിശബ്ദത! തെരുവുനായയുടെ ഓരിയിടൽ വീണ്ടും മുഴങ്ങി. അവൻ അറിയാതെ ശബ്ദം മുഴങ്ങി...

നീലഗിരി ഡയറീസ് (ഭാഗം മൂന്ന്)

  3  ബൊട്ടാണിക്കൽ ഗാർഡനെ ലക്ഷ്യം വച്ചുകൊണ്ട് ബസ് ആ കുന്നിറങ്ങി.  നീലഗിരിയുടെ നീലനിറം കട്ടെടുത്ത് ആകാശം തന്റെ വിശാലമായ ഉടുപ്പിന് വീണ്ടും ചായം ചേർത്തിരിയ്ക്കുന്നു. കയറ്റവും ഇറക്കവും ചുരങ്ങളൊന്നുമില്ലാതെ, വളവുകളും തിരിവുകളും കൊണ്ട് മാത്രം നിറഞ്ഞ നീണ്ടുകിടന്ന ഒരു ഹൈവേയിലൂടെയാണ് ഞങ്ങൾ പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കുറച്ച് ദൂരെയായി ബസ് നിർത്തി. പാതയുടെയോരത്ത് ഞങ്ങളെയിറക്കി ബസ് വിശ്രമിയ്ക്കാനായി ഒരൊഴിഞ്ഞ സ്ഥലം തേടി പാഞ്ഞു. ഊട്ടിയിലെ തണുപ്പ് എന്റെ ചുണ്ട് വിണ്ടുകീറാൻ കാരണമായി. കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി വിണ്ടുകീറുന്നതിൽ നിന്നും രക്ഷ കിട്ടാൻ കൈയിലുള്ള ഒരു ക്രീം തരാമെന്ന് പറഞ്ഞു. ഞാൻ വേണ്ടെന്നും പറഞ്ഞു. എന്തുകൊണ്ടോ അവൾക്കത് ഇഷ്ടമായില്ലായിരിയ്ക്കാം. “എന്തേ, പെൺകുട്ടികൾ ഉപയോഗിയ്ക്കുന്ന സാ(ധ)നായതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞേ?” എന്ന് ചോദിച്ചുകൊണ്ട് അവൾ തിരിച്ചടിച്ചു. എന്റെ മനസിലുള്ള കാര്യം പെട്ടെന്ന് അവളിൽ നിന്ന് പറഞ്ഞുകേട്ടപ്പോൾ ഒന്ന് ചെറുതായി പതറി. പക്ഷെ “അതുകൊണ്ടല്ല” എന്ന് പറഞ്ഞ് ഞാൻ പതിയെ വിഷയത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആഗ്രഹിച്ചുകൊണ്ട് ശ്രദ്ധ തിരി...