Skip to main content

മഴ

ലോക്ക്ഡൌണ്‍ കാലത്ത് സമയം നീക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാലും പുസ്തകവായനയും, ടി‌വി കാണലും, കമ്പ്യൂട്ടര്‍ ഉപയോഗവുമൊക്കെയായി ഞാനങ്ങനെ സമയം ചിലവഴിക്കുന്നു.

രാവിലത്തെ പ്രഭാതഭക്ഷണം കഴിഞ്ഞപ്പോള്‍, നേരത്തെ വായിച്ചുതീരാതെ മുടങ്ങികിടന്നിരുന്ന ഒരു പുസ്തകത്തിലേക്കായി എന്റെ ശ്രദ്ധ. ശ്രീ . രാജേന്ദ്രന്‍ ചെറുപൊയ്ക എന്ന എഴുത്തുക്കാരന്‍ എഴുതിയ, പ്രശസ്ത ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ ഒരു ലഘുജീവചരിത്രമായിരുന്നു ഞാന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം.


മേയ് 20 വരെ ഇടിമിന്നലോടുകൂടിയുള്ള കനത്ത മഴയുണ്ടാകുമെന്ന് ഇന്നലത്തെ (17/5/2020) പത്രത്തിലുണ്ടായിരുന്നു.

പുസ്തകവായന തുടങ്ങുമ്പോള്‍ തന്നെ പുറത്ത് മഴയും ചാറി തുടങ്ങിയിരുന്നു. പിന്നീടത് ശക്തിയാര്‍ജ്ജിച്ചു. ദൂരെനിന്ന് ഇടിമിന്നലിന്‍റെ  പ്രകമ്പനങ്ങള്‍ കേള്‍ക്കാം. എങ്ങനെയോ, എന്റെ ശ്രദ്ധ പുസ്തകത്തില്‍ നിന്നും ആ മഴയിലേക്ക് വ്യതിചലിച്ചു.

എന്റെ മഴക്കാല ഓര്‍മകളിലൂടെ ഞാന്‍ വീണ്ടും സഞ്ചരിച്ചു.

|| || || || ||

ഞാന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ എനിക്ക് മഴയുത്തുണ്ടാകുന്ന ഇടിമിന്നലിന്റെ ശബ്ദത്തെ  പേടിയായിരുന്നു. പിന്നീട് ഞാന്‍ വലുതാകുംതോറും ആ ഭയം എന്നില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങി.

എന്റെ ചെറുപ്പത്തില്‍, അച്ഛന്‍ എനിക്കൊരു ചെറിയ ബോട്ടിന്റെ കളിപ്പാട്ടം വാങ്ങിത്തന്നു. കീ തിരിച്ചാല്‍ താനേ വെള്ളത്തിലോടുന്ന ഒന്ന് ! അന്നൊരു ദിവസം ആര്‍ത്തലച്ചോരു മഴ പെയ്തു. ആ സമയത്ത് ചേട്ടന്‍ ഒരു കുടയും പിടിച്ച് വീടിന്റെ മുറ്റത്ത് ടര്‍പോളിന്‍ ഷീറ്റിന്റെ ഒരു കഷ്ണം വിരിച്ചിട്ട്  മഴവെള്ളം സംഭരിച്ചു. മഴ തോര്‍ന്നപ്പോള്‍ ചേട്ടന്‍ ഈ കുട്ടി കളിബോട്ട് കീ തിരിച്ച് ഷീറ്റിലെ വെള്ളത്തില്‍ വച്ചു. അത് താനേ വെള്ളത്തില്‍ സഞ്ചരിക്കുന്നത് കണ്ട് ഞാന്‍ സന്തോഷം കൊണ്ടു. ചേട്ടന്റെ ഉദ്ദേശവും അതുത്തന്നെയായിരുന്നു.

സര്‍ക്കാര്‍ സ്കൂളുകളിലാണ് ഞാന്‍ പഠിച്ചിരുന്നതും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതും. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ പ്രവേശനോല്‍സവത്തിന്റെ ഭാഗമായി എനിക്ക് ബാഗും, എല്ലാ ടെക്സ്റ്റ്ബുക്കും, കുറച്ചു നോട്ട്പുസ്തകങ്ങളും, ഒരു കുടയും ലഭിച്ചു. ഞാന്‍ ഒന്നിലും രണ്ടിലും പഠിക്കുമ്പോള്‍  ഈ കുടയും ചൂടിയാണ് മഴയത്ത് അമ്മയുടെ കൈയും പിടിച്ച് സ്കൂളില്‍ പോകുക. പിന്നീടാ കുട എന്‍റെ കൈയ്യബദ്ധം കാരണം നഷ്ടമായി.

ഞാന്‍ എല്‍‌.പിയില്‍ പഠിക്കുന്ന സമയത്ത് അച്ഛനാണ് മിക്ക ദിവസങ്ങളിലും എന്നെ സ്കൂളില്‍ കൊണ്ടു ചെന്നാക്കുക. അച്ഛന്‍റെ സ്കൂട്ടറിലാണ് അച്ഛന്‍ എന്നെ  സ്കൂളില്‍ കൊണ്ടുപോകുക. ഞാന്‍ എല്‍‌.പിയില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ കുറച്ചു നാളുകളില്‍ എനിക്ക് റെയിന്‍കോട്ടില്ലായിരുന്നു. അതിനാല്‍ തന്നെ അച്ഛന്‍ എന്നെ സ്കൂളില്‍ കൊണ്ടാക്കുന്ന സമയങ്ങളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ അച്ഛന്‍ നേരെ അടുത്തുള്ള കെട്ടിടത്തിലെ ഷെഡ്ഡിലേക്ക് വണ്ടി നനയാത്ത വിധത്തില്‍ കയറ്റിനിര്‍ത്തൂം. എന്നിട്ട് ഞങ്ങളിരുവരും വണ്ടിയ്ക്കൊപ്പം ആ ഷെഡ്ഡിനു താഴെ മഴ നനയാതെ നില്ക്കും.ഞങ്ങള്‍ നില്‍ക്കുന്ന ഷെഡ്ഡിന് മുകളില്‍ മെറ്റല്‍ ഷീറ്റാണെങ്കില്‍ അതില്‍ മഴ താളം പിടിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. ആ താളം ഞാനിപ്പോഴും ആസ്വദിക്കുന്നു.പിന്നീട് എനിക്ക് അച്ഛന്‍ റെയിന്‍കോട്ട് വാങ്ങിച്ചു തന്നു. അതോടെ മഴയത്ത്, ഷെഡ്ഡിന് താഴെ നില്‍ക്കുന്ന ശീലം ഞങ്ങള്‍ക്ക് കുറഞ്ഞു. പിന്നീടങ്ങോട്ട് മഴ തകര്‍ത്ത് പെയ്യുകയാണെങ്കില്‍ മാത്രമേ ഞങ്ങള്‍ ഷെഡ്ഡിനടിയില്‍ അഭയം പ്രാപിക്കാറുള്ളൂ.....

ചെറുപ്പംമുതലേ മഴയത്ത് കളിക്കാന്‍  ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും. പക്ഷേ...,അമ്മ സമ്മതിക്കാറില്ല. മഴയത്ത് കളിച്ചാല്‍ പനി വരുമെന്നാണ് അമ്മ പറഞ്ഞ കാരണം. എന്നാലും ഞാന്‍ മഴയത്ത് കളിയ്ക്കാന്‍ ശാഠ്യം പിടിക്കുമായിരുന്നു. എന്‍റെ ചെറുപ്പത്തിലെ ഈ ശാഠ്യം കാണുമ്പോള്‍ അമ്മയ്ക്ക് സ്വന്തം കുട്ടിക്കാലം ഓര്‍മവരുമെന്ന് അമ്മയെന്നോട് മറ്റൊരവസരത്തില്‍ പറഞ്ഞിട്ടുണ്ട്. അമ്മ എന്‍റെ പ്രായത്തില്‍ മഴയത്ത് കളിച്ചിരുന്ന കാര്യമാണ്  ഞാന്‍ മഴയത്ത് കളിയ്ക്കാന്‍ വേണ്ടി ശാഠ്യം പിടിക്കുമ്പോള്‍ അമ്മയ്ക്ക് ഓര്‍മവരുക.

“അമ്മ ചെറുപ്പത്തില്‍ മഴയത്ത് കളിക്കാറുണ്ടല്ലോ, എന്നിട്ടെന്താ അമ്മ എന്നെ ചെറുപ്പത്തില്‍ മഴയത്ത് കളിയ്ക്കാന്‍ വിടാതിരുന്നത്”- എന്ന് ഞാന്‍ അപ്പോള്‍ അമ്മയോട് ചോദിച്ചു.

 

“അന്നൊക്കെ മഴയത്ത് കളിച്ചാല്‍ പനിയൊന്നും വരില്ല. പക്ഷേ ഇന്നങ്ങനെയല്ലല്ലോ, ഇക്കാലത്ത്  മഴ കൊണ്ടാ ഇങ്ങോടി വരൂലേ പനി !!” – എന്നായിരുന്നു അമ്മയുടെ മറുപടി.

“അതെന്താ അക്കാലത്തിനിത്ര പ്രത്യേകത ?”- എന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചു. അന്ന് എനിക്ക് ഈ ചോദ്യത്തിന് എത്രയാലോച്ചിട്ടും ഉത്തരം കിട്ടിയില്ല.

എന്നാല്‍, പിന്നീട് ഞാന്‍ വലിയ ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ എനിക്കാ ചോദ്യത്തിന്റെ ഉത്തരം ലഭിച്ചു.

ഉത്തരം ഇത്ര മാത്രം – മഴകൊണ്ടാല്‍ പനി വരുന്നത് കാലത്തിന്റെ പ്രത്യേകത കൊണ്ടോ കൂറ്റം  കൊണ്ടോ അല്ല ! അതിനു കാരണം , നമ്മള്‍ തന്നെയാണ് !!! നമ്മള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ മറന്നു,പിന്നീട് മടിച്ചു.മനുഷ്യന്‍ മഴയത്തിറങ്ങാന്‍ മടിച്ചു, വെയില്‍ കൊള്ളാന്‍ മടിച്ചു. അവന്‍ തിരക്കേറിയവനായി. അവന്‍ ചുറ്റുപാടും ശ്രദ്ധിക്കാതെയായി.ഈ ശീലം പിന്തുടര്‍ന്നാല്‍ നമുക്ക് കാലാവസ്ഥ ഒരു അലര്‍ജിയായി മാറിയേക്കാം. ഇതാണ് കാരണം. ഈ ശീലം പിന്തുടര്‍ന്നും പിന്തുടരാന്‍ നിര്‍ബന്ധിതരായും മനുഷ്യന്റെ പുതു തലമുറയും അങ്ങനെ വളര്‍ന്നേക്കാം. പക്ഷേ അതങ്ങനെയാവരുത്.

അതിനായി...

നമുക്കീ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ വീണ്ടുമൊന്ന് ശ്രമിക്കാം.... !!









Comments

  1. ഗംഭീര. തുടർന്ന് എഴുതുക

    ReplyDelete
  2. ഇനിയും എഴുതു Sahanad
    Good going

    ReplyDelete
  3. നന്നായിട്ടുണ്ട് മോനെ😘😘🥰
    simple and natural writing
    ഇനിയും എഴുതുക😙
    Keep it up!😚😚😊🥰🥰😘

    ReplyDelete

Post a Comment